Friday, May 22, 2009

ബസ്റ്റാന്റിലെ ചിത്രകാരന്


സ്റ്റാന്റില്‍
വിരലുകളില്ലാത്തൊരാള്‍
ചിത്രം വരയ്ക്കുന്നു

വര തെറ്റിയതിന്റെ
പ്രതിഷേധമെന്ന പോല്‍
പലനിറങ്ങളില്‍
തെളിയുന്നു
ഇരുട്ടിന്റെ കണ്ണുള്ളൊരു
ദൈവം

അലിവിന്റെ
നാണയത്തുട്ടുകള്‍
ചിലപ്പോഴൊക്കെ
വീണു ചിതറുന്നു

ഈച്ചകളില്‍
പഴക്കച്ചവടം,
ലോട്ടറിവില്പന
പൊടിപൊടിക്കുന്നു

എത്തിനോക്കുന്നു
എന്തായി വരയെന്ന്
വെയിലിടയ്ക്ക്

ഒരു കൗതുകം
ചിത്രത്തെ ചവിട്ടാതിരിക്കാന്‍
ചാടിക്കടന്നു
ഒരു നോട്ടം
പോക്കറ്റില്‍
ചില്ലറയുണ്ടോന്നു പരതി

നേരമേറെയായ്
ആളൊഴിഞ്ഞ ബസ്റ്റാന്റില്‍ നിന്ന്
അവസാനത്തെ ബസ്സും പോയി

ചിത്രകാരനെവിടെ?

ഇന്നൊന്നും കഴിച്ചില്ലല്ലോയെന്ന്
ചില്ലറത്തുട്ടുകളയാളോടു പറയുന്നതു കേള്‍ക്കാതെ
വരച്ചിട്ടും വരച്ചിട്ടും
തെളിയാതിരുന്ന
ചിത്രത്തിനു മുകളില്‍

ഉറങ്ങുന്ന പോലുണ്ട്.

Saturday, May 16, 2009

മുള്ള്


വശേഷിച്ചത്
മുളളുകള്‍ മാത്രമാണ്

രുചിയിലലിഞ്ഞു പോയ
ഉടലുകള്‍ക്കുളളില്‍
തുഴച്ചിലിന്റെ പൊരുളറിഞ്ഞിരുന്നവ

ചിലപ്പോള്‍
തൊണ്ടയ്ക്കുളളില്‍ കുടുങ്ങി
'ഇത്രപാടില്ലെന്ന്'
മുന്നറിയിപ്പു തരും

ഉളളിലിരിപ്പത്
വെളിപ്പെടുത്തും
മുളളുകളായും
കാലം

Wednesday, May 13, 2009

ദിനോസര്‍

ഗരത്തില്‍
രാത്രിവെളിച്ചത്തില്‍ മാത്രം
പുറത്തിറങ്ങുന്നൊരു
ദിനോസറുണ്ട്

ഉറക്കമില്ലാതെ
ഫ്ലാറ്റിന്റെ ബാല്‍ക്കണിയിലിരുന്ന്
നഗരത്തെ കാണുമ്പോള്‍
സിമന്റുവനങ്ങള്‍ക്കിടയിലൂടെ
വിശന്നു നടക്കുന്നതുകണ്ട്
പേടിച്ചിട്ടുണ്ട്

പകല്‍നേരങ്ങളില്‍
എവിടെയാണത്
ഒളിച്ചിരിക്കുന്നത്?
ഇത്രവലിയ കാലുകള്‍
പിളര്‍ന്നാല്‍ കാണാവുന്ന
കൂര്‍ത്ത പല്ലുകള്‍
ഭീമന്‍ ശരീരം
നടക്കുമ്പോള്‍ നടുക്കുന്ന
ശബ്ദം
എവിടെയാണത് ഒളിപ്പിക്കുന്നത്

ഒരുപക്ഷേ
ഫാക്ടറിക്കു പിറകിലുളള
പൊന്തക്കാട്ടിലാവാം
അതിന്റെ താമസം
അതല്ലെങ്കില്‍
നഗരമധ്യത്തില്‍
അടച്ചിട്ട പാര്‍ക്കില്‍ അനങ്ങാതിരിക്കുകയാവും
ആരുകണ്ടാലും
പ്രാക്തനകാലത്തിന്റെ
നിശ്വാസമറ്റ ഉടല്‍

ആദ്യത്തെ പേടിയെല്ലാം
പോയതിനു ശേഷം
ബാല്‍ക്കണിക്കു സമീപം വന്നപ്പോള്‍
അതിന്റെ മൂക്കില്‍ തൊട്ടു
ചോദിച്ചപ്പോള്‍ വായതുറന്നു തന്നു
ഗുഹപോലുളള വായില്‍
എത്തിനോക്കി

ഇന്ന്
അതിന്റെ പുറത്തിരുന്ന്
രാത്രികാലങ്ങളില്‍
ഞാന്‍ തെരുവിലൂടെ സഞ്ചരിക്കുന്നു
ഉറക്കം നഷ്ടപ്പെട്ട
ഓരോ നഗരവാസിയെയും പോലെ

ചെങ്കണ്ണ്

പീളകെട്ടി
കണ്ണാകെ വീര്‍ത്തിരുന്നു
കാലത്തെണീറ്റപ്പോള്‍

വായിക്കാനായി
കരുതിയ പുസ്തകങ്ങള്‍
മൂലയില്‍ തലമൂടിയിരുന്നു

ചെമ്പരത്തിയിതള്‍ പോലെ
തോന്നിച്ചാലും
മങ്ങലോ പിളര്‍പ്പോ
നേരിട്ടിരുന്നില്ല
കാഴ്ചയില്‍

ഇന്നിപ്പോള്‍
കണ്ടുകൊണ്ടിരിയ്ക്കെ
കാണാതാവുന്നു ചിലര്‍
കടം പറഞ്ഞ്
രണ്ടായി മൂന്നായി പിളരുന്നു ചിലര്‍
കാഴ്ചയില്‍ നിന്നേ
അകന്നുപോകുന്നു
ശരി വീണ്ടും കാണാം
എന്ന് നേരത്തേയാവുന്നു

ചുവന്നു വീര്‍ത്ത്
ജ്വലനശേഷി നഷ്ടപ്പെട്ട്
മൂന്നാം കണ്ണും

Thursday, May 7, 2009

നിലക്കടല തിന്ന്

തൊണ്ടോടു കൂടിയ നിലക്കടല
വറുത്തു വച്ചിരുന്ന
ബസ്റ്റാന്റില്‍ നിന്നൊരു പൊതിവാങ്ങി
അവസാനത്തെ സീറ്റിലിരുന്നു

പല പല പണികള്‍ക്കായ്
നഗരത്തിലേക്കു ചിതറി
പിന്നെയൊരു വറവുചട്ടിയിലേക്കിട്ട നിലക്കടലപോലെ
രാത്രിവണ്ടിയില്‍
ഗ്രാമത്തിലേക്കു പൊരിയുന്നവര്‍

സായാഹ്നപത്രത്താള്‍
മറിച്ചിരിക്കുന്നു ചിലര്‍
നരച്ച അതേ ആകാശത്തു
കണ്ണുനട്ട്
ഏതോ ഇടവഴിയിലേക്കോടിപ്പോകും ചിലര്‍

ഞാനോ
തോടുപൊട്ടിച്ച്
കടലതിന്നുകൊണ്ട്
വേരുകളിലൂര്‍ന്നിറങ്ങി
മണ്ണിനടിയിലൂടെ
മുളപ്പിച്ച് കാത്തിരുന്ന
മനസ്സുകളിലലഞ്ഞ്
കയററ്റത്തു കാറ്റിലാടി
ഇറങ്ങേണ്ട സ്റ്റോപ്പും കഴിഞ്ഞ്...

Saturday, May 2, 2009

കണ്ണാരം

ളിച്ചിരുന്നിടത്ത്
ഒരു പാമ്പുണ്ടായിരുന്നു

ഇരുട്ടില്‍
അതിന്റെ വാല്‍
ചവിട്ടുകൊണ്ടിട്ടും
തിരിഞ്ഞു കടിച്ചില്ല

കാലിലെന്തോ
ഇഴഞ്ഞതായ് തോന്നി
നിലവിളിയായ് പുറത്തേയ്ക്കോടി
വടിയും ടോര്‍ച്ചും
ആക്രോശങ്ങളും
അകത്തേയ്ക്കും

അടികൊണ്ട്
തലചതഞ്ഞ കരിമൂര്‍ഖനെ
തോണ്ടിയെടുത്ത്
മുറ്റത്തിട്ടു

അപ്പോഴും ചാവാത്ത
അതിന്റെ വാല്‍
പൂഴിമണ്ണില്‍ എഴുതിവച്ചു
'സാറ്റ് !'

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP