Sunday, June 14, 2009

കറിക്കത്തിയുടെ മൂര്‍ച്ചയെപ്പറ്റി



കറിക്കത്തിയുടെ
മൂര്‍ച്ചയെക്കുറിച്ചു പറയുമ്പോള്‍ ...

അരിഞ്ഞു നീക്കുമ്പഴും
നിലവിളിക്കാത്ത
ചീരയിലകളെക്കുറിച്ചു പറയേണ്ടിവരും

നെഞ്ചുപിളര്‍ന്ന്
കുടല്‍മാല പുറത്തിടുമ്പഴും
ഒന്നും മിണ്ടാത്ത
മത്തങ്ങകളെക്കുറിച്ച്

വിരലരിയുന്ന പോലെ
നുറുക്കി വീഴ്ത്തുമ്പഴും
ശബ്ദിക്കാത്ത
വെണ്ടക്കായകളെക്കുറിച്ച്

കവിളുപോലെ
മൃദുവായ് മുറിച്ചിടവേ
പിടയ്ക്കാത്ത
തക്കാളിത്തുടുപ്പിനെക്കുറിച്ച്

വെട്ടിയിടുമ്പോള്‍
നെഞ്ചിലെച്ചോര
നിശ്ശബ്ദതയുടെ വിരലില്‍ പുരട്ടിയ
ബീറ്റ്റൂട്ടിനെക്കുറിച്ച്

പറയേണ്ടി വരും
പ്രണയത്തിന്റെ ഒഴുക്കുകളെ
സ്വതന്ത്രമാക്കിയ
നിന്റെ ഹൃദയത്തിന്റെ
മൂര്‍ച്ചയെപ്പറ്റിയും..

Saturday, June 6, 2009

പരല്‍

കൊളുത്തുപോലെന്തോ വിഴുങ്ങി
രക്ഷപ്പെട്ടതിന്റെ
ആവേശത്തിലൊരു പരല്‍
ചെകിളമുറിഞ്ഞ വേദനമറന്ന്
വെളളത്തിലൂടെ നീന്തുന്നു

കഴായ കടന്നാല്‍ കടലാണെന്നു പറഞ്ഞ്
ആരോ തെറ്റിദ്ധരിപ്പിച്ചതത്രെ
കടലും കായലുമല്ല
പാറയിടുക്കിലൂടെ കുത്തിയൊലിക്കുന്ന
ഇത്തിരിത്തണുപ്പാണിന്ന് സ്വപ്നം
വേരുകള്‍ക്കിടയിലെ ഇരുളാണിന്ന് അഭയം

മരണത്തില്‍ നിന്ന്
രക്ഷപ്പെട്ടൊരു കൂട്ടുകാരന്
അംബരചുംബികള്‍വെറുത്ത്
ഓലപ്പുരയിലേക്ക് പോകണമെന്ന് വാശിപ്പെട്ടത്
ഓര്‍മവന്നു

മരയഴികള്‍ക്കിടയിലൂടെ
തൊടിയില്‍ കാണാവുന്ന പച്ചകളില്‍
കിളികള്‍ വന്നിരിക്കുന്നതു കണ്ട്
അവനിന്ന് സുഖപ്പെടുന്നു

(എന്റെ പ്രിയ കളിക്കൂട്ടുകാരന്)

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP