Friday, July 30, 2010

പെട്ടിക്കടക്കാരന്‍



മകളെ കെട്ടിയ്ക്കാന്‍
പെട്ടിക്കട തുടങ്ങിയയാള്‍
പെട്ടിക്കടയ്ക്കുളളില്‍
ത്തന്നെയൊടുങ്ങി

കോശങ്ങളഴുകുന്ന
ദുസ്സഹഗന്ധമാണ്
പെട്ടിക്കടക്കാരനെക്കുറിച്ച്
നാട്ടുകാരോടു പറഞ്ഞത്

മോളൊരുത്തന്റെ കൂടെ
ഒളിച്ചോടിപ്പോയെന്നുവച്ചീക്കടുംകൈ
ചെയ്യണമായിരുന്നോ?

അവളിങ്ങു വരുമായിരുന്നില്ലേ..
ഒക്കത്തൊരു
നിലാവുമേന്തി
ഒട്ടും പേടിയില്ലാതിരവു നീന്തി

പെട്ടിക്കട വിറ്റൊരാടിനെ
വാങ്ങിയിരുന്നെങ്കിലിപ്പോ
ളൊരു കൂട്ടമായ്
താഴ്വരയില്‍ പോകാമായിരുന്നു
അതിലൊന്നിനെയറുത്ത്
അന്നവള്‍ക്കു
വിരുന്നൊരുക്കാമായിരുന്നു

ചരിത്രത്തിലിങ്ങനെയൊക്കെയേ
ഇടം പിടിയ്ക്കാനാവൂ

ഇതൊന്നും
മനസ്സിലാക്കാതെ...

Thursday, July 8, 2010

ഇന്നു വൈകുന്നേരത്തെ മഴയില്‍

ഇന്നു വൈകുന്നരം പെയ്ത
മഴയില്‍
കൊമ്പൊടിഞ്ഞു വീണ
മാവില്‍ നിന്നു
ചിതറിയ മാങ്ങകള്‍
പെറുക്കുകയാണമ്മ

ആകെയുള്ളൊരു മൂവാണ്ടന്റെ
ആകെയുള്ളൊരു കൊമ്പായിരുന്നു
എന്നിടയ്ക്കിടയ്ക്ക്
മഴയോടെന്നപോലെ
മങ്ങിമങ്ങിപ്പോകുന്ന
മിന്നലുകളോടെന്ന പോലെ
കൂട്ടത്തില്‍പ്പെട്ട കാറ്റുകളോടെന്ന പോലെ
പറയുന്നുണ്ടമ്മ

പെറുക്കിവച്ച മാങ്ങകള്‍
അച്ചാറോ
മീന്‍കറിയിലെ പുളിപ്പോ
ചമ്മന്തിയിലെ രുചിപ്പോ
ആവുന്നതിനെക്കുറിച്ചു
പേടിച്ചു പേടിച്ചു കരയുമ്പോളതാ
മാങ്ങകളൊക്കെയുമാകാശത്തു
പഴുപ്പിയ്ക്കാന്‍ വയ്ക്കാമെന്നു പറഞ്ഞ്
മിന്നലിന്റെ വേരുകളില്‍ത്തൂങ്ങി
പറക്കുകയാണമ്മ

പാകമാകാതെ
പഴുത്തു വീണ
മാമ്പഴത്തിന്റെ മണമായിരിക്കും
ഇന്നു രാത്രി മുഴുവന്‍ !

(ആനുകാലികകവിത)

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP