Sunday, January 30, 2011

ചില സ്വത്വാന്വേഷണ പരീക്ഷണങ്ങള്‍

കറിയ്ക്കരിയുമ്പോള്‍
പുസ്തകം വായിക്കുക
സൈക്കിള്‍ ചവിട്ടുമ്പോള്‍
തെങ്ങിന് തടമെടുക്കുക

കിളച്ച മണ്ണില്‍
പച്ചക്കറി നടുമ്പോള്‍
കമുകില്‍ നിന്ന്
പഴുക്കടയ്ക്കയും കുരുമുളകും പറിക്കുക

ഒരു തീവണ്ടിയില്‍ കയറി
വടക്കോട്ടു പായുമ്പോള്‍
മറു തീവണ്ടിയില്‍ കാറ്റുകൊണ്ട്
കിഴക്കോട്ട് കുതിക്കുക

ഒരു കണ്ണ് ആകാശത്തിനും നക്ഷത്രങ്ങള്‍ക്കും കൊടുത്ത്
മറ്റൊരു കണ്ണുകൊണ്ട്
ഭൂമിയ്ക്കുകുറുകെ ഒരു വരവരയ്ക്കുക

ഒരേ സമയം
ഒരു കാര്യംമാത്രമേ ചെയ്യാന്‍ കഴിയുന്നുള്ളൂ
എന്ന സ്വത്വപരിമിതികളെ മറികടക്കാനുള്ള
ചില പരീക്ഷണങ്ങളാണിവ
.

Wednesday, January 26, 2011

അതിഥി

വരുന്നുണ്ടെന്നു
വിളിച്ചറിയിച്ചു
വീടൊക്കെ വൃത്തിയാക്കിച്ചു
തഴച്ചതൊക്കെ
അരിഞ്ഞെടുത്തു
കാവ്യാത്മകമായ ഒരു നിശ്ശബ്ദത
മുറ്റത്തും മതില്‍ക്കെട്ടിലും കോരിയൊഴിച്ചു

വൈകിയില്ല
ബെല്ലടികേട്ട്
വാതില്‍ തുറന്നു
ചിരിച്ചുകൊണ്ട് സ്വീകരിച്ചു
ആഹ്ലാദത്താല്‍ കരകവിഞ്ഞൊഴുകി

നല്ല പ്രവാഹംതോന്നി
ഷേക്ക്ഹാന്റ് തന്നപ്പോള്‍

വിശ്വസിക്കാനേ കഴിയുന്നില്ല
ഇരുന്ന ഇരുപ്പിലങ്ങ്
വറ്റിപ്പോയെന്ന് !

Tuesday, January 25, 2011

ഇല്ലാതെ പോയൊരു വൈകുന്നേരം


ദിവസം എന്നു പേരുള്ള
ആ വലിയ കെട്ടില്‍ നിന്ന്
പകല്‍ എന്നു പറയുന്ന കെട്ടെടുത്ത്
അധികം ചെറുതല്ലാത്ത
അധികം വലുതല്ലാത്ത രാവിലെയെന്ന കെട്ട് തുറക്കുമ്പോള്‍

കടുഞ്ചോര വറ്റിയ നിറത്തില്‍
കൈകാലിട്ടടിക്കുന്ന സൂര്യന്‍
ഞെട്ടിയുണര്‍ന്ന്
പ്രകാശത്തിലേക്ക് തിടുക്കപ്പെട്ട്
ആത്മാക്കളെ കൊത്തിയകറ്റുന്ന കാക്കകള്‍
ജീവിതത്തെക്കുറിച്ച് എല്ലാം മറന്ന്
കളകൂജിതരാവുന്ന പക്ഷിജാലം

രാത്രിയെപ്പോഴോ
വണ്ടിയ്ക്കടിയില്‍പ്പെട്ട്
ചതഞ്ഞരഞ്ഞ കരിമ്പൂച്ചയെ
ചാടിക്കടന്ന് ഓടുന്ന കുടവയറുകള്‍

ഒന്നുമറിയാത്തപോലെ
ഇതൊക്കെക്കണ്ടു കൊണ്ടിരിക്കുന്നു
കടത്തിണ്ണയിലൊരു വൃദ്ധന്‍
എവിടേയ്ക്കെന്നില്ലാതെ
ആട്ടുകേട്ടിറങ്ങിപ്പോകാന്‍

രാവിലെയെന്ന കെട്ടുമടക്കി
പകലെന്ന കെട്ടിനുള്ളില്‍ വെച്ച്
ഉച്ചയെന്ന കെട്ടെടുത്ത്
തുറക്കാന്‍ തുടങ്ങുമ്പോഴേക്കുമൊരു കൂട്ടം
വടിയും കല്ലുമെടുത്ത്
പേപിടിച്ച തെരുവുപട്ടിയെപ്പോലെ
എറിഞ്ഞോടിയ്ക്കുകയാണ്
ആ വൃദ്ധനെ

ഏറുകൊണ്ട്
ഇടയ്ക്കു തിരിഞ്ഞു നിന്ന്
"ഫൂ" എന്നയാള്‍ കാര്‍ക്കിച്ചു തുപ്പുന്നുണ്ട്

നിലത്തു കുനിഞ്ഞിരുന്ന്
വൈകുന്നേരമെന്ന കെട്ടുപേക്ഷിച്ച്
ദിവസമെന്ന വലിയകെട്ടിനുള്ളില്‍
പകലിന്റെ കെട്ടെടുത്തുവെച്ച്
തുപ്പലിന്റെ കറയുള്ള രാത്രിയുടെ കെട്ടയാള്‍ തുറക്കുകയാണ്

ഇന്നത്തെ ദിവസം
ഇല്ലാതെ പോയൊരു വൈകുന്നേരത്തെ
ഇനിയാര്‍ക്കാണ് തുറക്കാനാവുക?

Saturday, January 15, 2011

കൂര്‍ക്കം

യാത്രയ്ക്കിടയില്‍
സൈഡ് സീറ്റിലിരുന്ന്
വായ പിളര്‍ന്ന്
കൂര്‍ക്കം വലിക്കുന്ന
തടിച്ച മധ്യാഹ്നവെയിലിനെ നോക്കി
കളിയാക്കിച്ചിരിക്കുകയാണ്
രണ്ടു കുട്ടികള്‍

അവരറിയുന്നില്ല
അവരുടെ വീടിനുമുകളിലും
മലര്‍ന്നുകിടന്ന്
ഇതേ മധ്യാഹ്നവെയില്‍
കൂര്‍ക്കം വലിക്കുന്നുണ്ടെന്ന്
കൂടിനില്‍ക്കുമാരെയു
മലോസരപ്പെടുത്താതെ!

Friday, January 14, 2011

ഞാവല്‍പ്പഴത്തെക്കുറിച്ച് ശ്രീ. സാബു ഷണ്‍മുഖം


പി.എ .അനിഷിന്റെ കവിത /സാബുഷണ്‍മുഖം.
by Sabu Shanmughom on Sunday, January 2, 2011 at 10:51am

അനിഷ്‌ വെറുതെ എഴുതിപ്പോകുകയാണെന്നു തോന്നാം.വെറുതെ എഴുതുമ്പോള്‍ പെട്ടെന്ന് കവിതയാകുന്ന ഒരെഴുത്തുരീതി അയാളുടെ കവിതകളിലുണ്ട്.സ്വാഭാവികത അതിന്റെ ശില്‍പ്പം.ആരവമില്ലായ്മ അതിന്റെ നടത്ത്തയില്‍.രക്തസാക്ഷിയെന്ന ബോധമില്ലായ്മ അതിന്റെ ബോധം.അടുത്ത്തരിയാവുന്നതിനെ അടുക്കിവെച്ച് അയാള്‍ വരികള്‍ നിര്‍മ്മിക്കുന്നു.
'പിളര്ക്കപ്പെട്ട
മണ്്ച്ചട്ടിയില്‍ നിന്ന്
ആകാശമായി അത് തഴയ്ക്കും വരെ' നിര്‍മാണം തുടരുക തന്നെ വേണമെന്ന് ഏതു കവിയേയും പോലെ അനിഷ്‌ കരുതുന്നു.
'ആര്‍ക്കും വേണ്ടാതെ
ചീഞ്ഞതൊക്കെയും
മണ്ണില്‍ കിടന്നു.
അവയാണടുത്ത മഴയില്‍
മുളച്ചു പൊന്തുക
അവയിലാകും വിലക്കപ്പെട്ട
കവിത രുചിക്കുക 'എന്ന തിരിച്ചറിവും ഈ കവിക്കുണ്ട്.ഏറ്റവും സുതാര്യവും ഏറ്റവും നിഷ്കളങ്ങവും എന്ന പുറം കാഴ്ച്ചകള്‍ക്കകത്ത് പൊടുന്നനെ പ്രകമ്പനങ്ങള്‍ കവിതയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട് (Transparency in poetry sometimes become opaque,which will hide a complexity in its depth - L.Macneice)
'അരികിലിട്ട സിമെന്റു ബഞ്ചില്‍്‍
ആരും കാണാതെ നമ്മള്‍
നാക്കു നീട്ടി
രക്തക്കറ കാണിക്കുന്നു.'

പുതിയ കവിതയില്‍ നിന്നു കൊണ്ടു തന്നെ പുതിയ കവിതയെ തന്റേതായ രീതിയില്‍ പുതുക്കിയെടുക്കാനുള്ള പരീക്ഷണങ്ങളിലേക്ക് പോകുന്നില്ല എന്നതാണ് അനിഷിന്റെ കവിതകളുടെ പ്രധാന പരിമിതിയെന്നു തോന്നുന്നു.എന്നാല്‍ ഇത്തരം പരീക്ഷണങ്ങളിലേക്കുള്ള ചില സൂചനകള്‍ കവിതയില്‍ അവശേഷിപ്പിക്കുന്നു എന്നതാണ് ഈ കവിയെ ശ്രദ്ധിക്കാന്‍ പ്രേരിപ്പിക്കുന്നത്.സമകാലികതയില്‍ നിന്നു മാറിയ മറ്റൊരു സമകാലികതയെ, ചുറ്റും കാണുന്ന പ്രകൃതിയില്‍ നിന്നു മാറിയ മറ്റൊരു പ്രകൃതിയെ രൂപപ്പെടുത്താനാണ് കവിതകളിലൂടെ അനിഷ്‌ ലക്‌ഷ്യം വെക്കുന്നത്.ഈ ലക്‌ഷ്യം പലപ്പോഴും വിജയിക്കുകയും പലപ്പോഴും പരാജയപ്പെടുകയും ചെയ്യുന്നു.പരാജയപ്പെട്ടും വിജയിച്ചും ഭാവിയിലേക്കു മുന്നേറുക എന്ന ശ്രമകരമായ കാവ്യദൌത്യം അനിഷ്‌ ഏറ്റെടുത്തിരിക്കുന്നു എന്നതിന്റെ സാക്ഷ്യങ്ങളാണ് അയാളുടെ കവിതകള്‍.ചെറിയകാര്യങ്ങളെക്കുറിചെഴുതികൊണ്ട് വലിയ കാര്യങ്ങളുടെ വ്യാജ ലോകത്തോട്‌ ഏറ്റുമുട്ടാന്‍ ഇറങ്ങിത്തിരിക്കുന്ന സൌമ്യനായ പോരാളിയുടെ മനോഭാവം കവിതകളുടെ അടിത്തട്ടിലുണ്ട്.

പൊതു ഇടങ്ങളില്‍ നിന്ന്,പാഠപുസ്തകങ്ങളില്‍ നിന്ന് ,വിപണിയുടെ മാരകമായ വെളിച്ചങ്ങളില്‍ നിന്ന് ,മാദ്ധ്യമമല്പ്പിടുതങ്ങളില്‍ നിന്ന് ,മാഫിയാവല്‍ക്കരണങ്ങളുടെ പെരുക്കങ്ങളില്‍ നിന്ന് കവിതയും ഭാഷയും വെട്ടിമാറ്റപ്പെടുന്ന കാലത്ത് കവിതയെഴുതുക എന്ന നിശബ്ദസാംസ്കാരികവിപ്ളവം ഏറ്റെടുത്തിരിക്കുന്ന എണ്ണമറ്റ പുതുനിരക്കവികളില്‍ അനിഷിനേയും ഞാന്‍ കാണുന്നു. അറിവുകളേതുമില്ലത്ത്ത ഒരു സാധാരണ കവിതാവായനക്കാരനും നിരക്ഷരനുമായ ഞാന്‍ ആകാഴ്ചയില്‍ ആഹ്ലാദിക്കുന്നു.'കുട്ടികളും മുതിര്‍ന്നവരും ഞാവല്‍പ്പഴങ്ങളും 'എന്ന സമാഹാരം സദയം അയച്ചു തന്ന കവിക്ക്‌ നന്ദി.

കുട്ടികളും
മുതിര്‍ന്നവരും
ഞാവല്‍പ്പഴങ്ങളും (കവിത )

പി.എ.അനിഷ്‌
പ്രസാധനം :സൈകതം ബുക്സ് ,പി.ബി.നമ്പര്‍ -57
മാര്‍കറ്റ്‌ റോഡ്‌ , കോതമംഗലം -686691

Wednesday, January 5, 2011

നാക്കിലയുടെ സുഹൃത്തുക്കള്‍ക്കൊരു സന്തോഷവിവരം അറിയിക്കട്ടെ


നാക്കിലയുടെ സുഹൃത്തുക്കള്‍ക്കൊരു സന്തോഷവിവരം അറിയിക്കട്ടെ.വര്‍ഷാന്തപ്പതിപ്പില്‍ ഇന്ത്യ ടുഡേ തിരഞ്ഞെടുത്ത "മികച്ച കൃതികള്‍ 2010" ല്‍ എന്റെ കവിതാസമാഹാരം കുട്ടികളും മുതിര്‍ന്നവരും ഞാവല്‍പ്പഴങ്ങളും (സൈകതം ബുക്സ്)തിരഞ്ഞെടുത്ത വിവരം സസന്തോഷം അറിയിക്കട്ടെ
കൂടുതല്‍ വിവരങ്ങള്‍ ജനുവരി 5 ആം തിയ്യതിയിലെ ഇന്ത്യ ടുഡേയില്‍
(പുസ്തകം ഇവിടെ ലഭിക്കും)

Saturday, January 1, 2011

അസഹനീയം


നെഞ്ചുതുരന്ന്
പുറത്തേയ്ക്കൊരു ചെടിത്തലപ്പ്
വളര്‍ന്നുവന്നിരിയ്ക്കുന്നു

പിഴുതുകളയാന്‍ ശ്രമിക്കുമ്പോഴാണ്
കാല്‍വിരലുകള്‍ വരെയതിന്റെ
വേരുകള്‍ പടര്‍ന്നിരിയ്ക്കുന്നതറിഞ്ഞത്

ഇനിയതു തഴയ്ക്കുമെന്റെ
രക്തവും മാംസവുമൂര്‍ജ്ജമാക്കി
അതിന്റെ ശാഖകളില്‍ കിളികള്‍ വരും
കൂടുവയ്ക്കും
കാഷ്ഠമെന്റെ കവിളത്തും മുഖത്തും വീഴ്ത്തും

ഉന്നം തെറ്റാതെ മഴയെ
നിന്ന നില്‍പ്പിലെറിഞ്ഞുകൊള്ളിയ്ക്കും
സഹിയ്ക്കാനാവുമോ
സൂര്യന്റെയാ സൂചിക്കുത്ത് ?

ഇനി
ചെടിയെ ചെടിയായിത്തന്നെ നിലനിര്‍ത്തിയും
തളിരിടാനുള്ള ഓരോ ശ്രമവും പരാജയപ്പെടുത്തിയും
കാതിലകളെ ചീകിയൊതുക്കി
ആഡംബരമണിയിച്ചും...

എങ്കിലും
കാറ്റിന്റെയാ ലൈംഗികനോട്ടമുണ്ടല്ലോ
അതാണ് അസഹനീയം.

പുതുകവിത വാര്‍ഷികപ്പതിപ്പ്

ഉച്ചപ്പടം കണ്ട്


ഉച്ചപ്പടം കണ്ടു
വരുമ്പോള്‍
ഇടവഴിയില്‍ വെച്ച്
കാറ്റുകാണിച്ചൊരു തമാശ കണ്ട്
മയക്കമുണര്‍ന്ന്
ജൃംഭിച്ചു പോയ
മരക്കൊമ്പില്‍ നിന്ന്
പ്രാവുകളുടെ ചിറകടി
കേട്ടതുമാത്രം
ഓര്‍മയുണ്ട് !

കവിതക്കുടന്ന

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP