Sunday, June 26, 2011

കുട്ടിയും വരയും

പടംവരക്ലാസ്സില്‍
നിവര്‍ത്തിവെച്ച
ആകാശത്തില്‍
കുട്ടി വരയ്ക്കുന്നു

കുട്ടിയുടെ വര
ഒരുറപ്പുമില്ലാത്ത
ജീവിതം പോലെ

നിന്റെ വര
കൊച്ചിയില്‍ നിന്നു
കോഴിക്കോട്ടേക്കാണല്ലോ
എന്ന് മാഷ് നോക്കുമ്പോള്‍
കൊച്ചിയും കോഴിക്കോടും കഴിഞ്ഞ്
നേരമെത്രയായെന്ന മട്ടില്‍
കുട്ടി മാഷെ നോക്കുന്നു

കാറ്റിനും മരങ്ങള്‍ക്കും മുകളിലൂടെ
കുട്ടിയുടെ വരയൊരു കരിമ്പാതയാകുന്നു
അവിടെയൊരു
വീടുണ്ടായിരുന്നിടത്ത്
അച്ഛനുമമ്മയുമുണ്ടായിരുന്നിടത്ത്
ചിരിച്ചും കളിച്ചുമൂഞ്ഞാലിലിരുന്നുമാവരയെപ്പോഴോ
മാഷിന്റെ കണ്ണും മൂക്കും
കണ്ണടയും വരയ്ക്കുന്നു
മാഷ്ക്ക് വരയ്ക്കാനൊരു
ബോര്‍ഡു വരയ്ക്കുന്നു
ചായപ്പെന്‍സിലും
സ്വപ്നങ്ങളും വരയ്ക്കുന്നു
മാഷ്ക്ക്
ഇരിക്കാനൊരു
കസേര വരയ്ക്കുന്നു

മാഷാ കസേരയിലിരുന്ന്
അവനെത്തന്നെ നോക്കുന്നു

വരയപ്പോഴും
ഒരുറപ്പുമില്ലാത്ത
ജീവിതം തന്നെയായ്
വരഞ്ഞു വരഞ്ഞു പോകുന്നു !

Tuesday, June 21, 2011

മണ്ണിര


മറ്റൊന്നിനെക്കുറിച്ചും
പറയാനില്ലാത്തതിനാല്‍
ഞാനെന്നെക്കുറിച്ചുതന്നെ
പറയുന്നു
മറ്റൊരിടത്തേക്കും
പോകാനില്ലാത്തതിനാല്‍
ഞാനെന്നിലേക്കുതന്നെ
മടങ്ങുന്നു
മഴവെള്ളം കെട്ടിക്കിടന്ന
ചെളിയില്‍
മണ്ണിരയതിന്റെ
ദേഹം കൊണ്ടു വരയ്ക്കുമ്പോലെ!

Sunday, June 19, 2011

പക്ഷികളുടെ ചിത്രമെടുക്കല്‍



പക്ഷികളുടെ ചിത്രമെടുക്കാന്‍
വനത്തിലേക്കു പോകുന്നു

കരിമ്പാറകള്‍
പിന്നെയും കറുത്തു
പൊള്ളുമുച്ചയാകുന്നു

കൈയിലിരുന്ന വെള്ളക്കുപ്പികള്‍
ഇല്ലാത്തവന്റെ പള്ളപോലെ
പേടിച്ചു പേടിച്ച്
കാലിയാകുന്നു

പാറയ്ക്കു മുകളിലൊരു
കാലിക്കുപ്പിവെച്ച്
ചിത്രമെടുത്ത്
കാറ്റില്‍പ്പറത്തുന്നു

അമ്പേറ്റ്
വേച്ചുവേച്ച് വീഴാനായുന്ന
പെരിയ രാക്ഷസസമാനമീ
വൃക്ഷങ്ങളെന്നലറാന്‍ തോന്നുന്ന പകല്‍
ദാഹിച്ചൊടുങ്ങിയ
പക്ഷികളുടെ ചിത്രമെടുക്കാന്‍
കാത്തുകാത്തിരിയ്ക്കുന്നു

പാറയ്ക്കു മുകളില്‍വെച്ച
കാലിക്കുപ്പിയ്ക്കു ചിറകുവന്ന്
ശിഖരങ്ങളില്‍ നിന്നു
ശിഖരങ്ങളിലേക്കൊന്നായ്-
രണ്ടായ്-
നാലായെട്ടായങ്ങനെയങ്ങനെ
യൊരു പക്ഷിക്കൂട്ടം
പറന്നു പോണതുകണ്ട്
വിസ്മയം കൊണ്ട്
മലയിറങ്ങുന്നു

രണ്ടു കവിതകള്‍

ഭൂമിയെക്കുറിച്ച്

കീഴ്വഴക്കങ്ങളെക്കുറിച്ച്
ഒന്നുമറിഞ്ഞിരുന്നില്ല
ആരും പറഞ്ഞുതന്നതുമില്ല
അതുകൊണ്ടാവാം
വഴിയ്ക്കുകണ്ടതും
വെയില്‍ മുഖം കറുപ്പിച്ചു
പെയ്യാനിരുന്ന മഴമേഘം
നീരസത്തോടെ
ആകാശം ചാരി മാറിയിരുന്നു

ഞാനിപ്പോളോര്‍ക്കുന്നത്
ഈ ഭൂമിയെക്കുറിച്ചാണ്
മരങ്ങളുടെയും ചെടികളുടെയും
മനുഷ്യരായ മനുഷ്യരുടേയും
വേരുകളള്ളിപ്പിടിച്ച്
ചുറ്റിപ്പിണഞ്ഞ്
എത്രയസ്വസ്ഥപ്പെടുന്നുണ്ടാവും

ആഴ്ന്നതും
പടര്‍ന്നതും
പറ്റിപ്പിടിച്ചതും
അങ്ങനെയങ്ങനെയെല്ലാറ്റിനെയും
കുലുക്കിക്കുടഞ്ഞെറിഞ്ഞ്
സ്വതന്ത്രയാവാന്‍
വല്ലപ്പോഴുമെങ്കിലും
ശ്രമിക്കുന്നെങ്കിലുമുണ്ടല്ലോ !

ചൂട്ട്

രാവേറെച്ചെന്നപ്പോള്‍
ദൂരെയൊരു തീവെട്ടം
നീങ്ങി നീങ്ങിപ്പോകുന്നതു കണ്ടു

ഇരുട്ടില്‍
തീകൊണ്ടു വരച്ച്
വഴിതെളിക്കുന്നവരെപ്പറ്റിയോര്‍ക്കുകയായിരുന്നു
ചാക്കുനൂലുകൊണ്ടു പൊതിഞ്ഞതവരുടെ
സ്വപ്നങ്ങളായിരിക്കും

തീവരകള്‍
തോടുചാടിക്കടന്ന്
പാമ്പിഴഞ്ഞ നനവാര്‍ന്ന
പുല്‍വഴികള്‍ തെളിച്ച്
ഒരു പാട്ടിനൊപ്പം
അകന്നിരിക്കും

തീകൊണ്ടവര്‍ വരച്ചുപോകുന്നത്
തീരാത്ത
വേദനകളായിരിക്കും.

Saturday, June 11, 2011

എടോ പൂമ്പാറ്റേ...

എടോ പൂമ്പാറ്റേ
പാതിരാത്രിക്ക്
ജന്നല്‍വഴി
മുറിയിലേക്കു കയറിവന്ന്
നിഴലിന്റെ തുണ്ടും കടിച്ചുപിടിച്ച്
ചുവരുകളില്‍ തട്ടിപ്പിടഞ്ഞ്
എന്തോ ഓര്‍ത്തപോലെ പൊങ്ങിപ്പറന്ന്
ഗതിതിരിച്ചുവിട്ട കാറ്റിനെയെതിര്‍ത്ത്
ഫാനില്‍ത്തട്ടി ചിറകുമുറിഞ്ഞ്
താഴത്തേക്കു കുത്തനെ
കറങ്ങിക്കറങ്ങിവീണ്
പറ്റിയതുപറ്റിയെന്നു വിചാരിച്ചൊരിടത്തു
ചേര്‍ന്നുറങ്ങി
വെളുപ്പിനെണീറ്റു പോയ് വല്ല
പൂവിലും പരാഗിക്കാതെ
പിന്നെയും പറക്കാനായുന്നതും
അവശേഷിച്ച ചിറകു വീണ്ടും
ഫാനിന്റെ നാക്കിനു കാണിക്കുന്നതും
നല്ല നിലാവത്ത് പട്ടിണികിടക്കുന്ന
കട്ടുറുമ്പുകളെ വിളിച്ചു വരുത്താനല്ലേ..

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP