Tuesday, May 1, 2012

രാത്രിയെക്കുറിച്ചുള്ള വിചാരത്തില്‍


ആടുകള്‍ കൂട്ടത്തൊടെ പോവുകയാണ്
പുകയായുയരേക്കുപാറും
പൊടിമൂടുന്നുണ്ടവയുടെ വേഗത

ആട്ടിടയന്‍
ഏറെ പിന്നിലാണവയുടെ
ഒപ്പം നടക്കാനേറെ പണിപ്പെടുന്നുമുണ്ടയാള്‍
കാലുകളിലെ ദീനം
വാര്‍ദ്ധക്യത്തോടൊപ്പമേറിയേറി
വരുന്നതിനെക്കുടിച്ചോര്‍ത്തയാള്‍
നടക്കുന്നു
നിഴലയാളുടെ കാലുകളില്‍ത്തൊട്ടു
മുന്നിലേക്കു നീണ്ടുകിടക്കുന്നു

അയാള്‍  ശ്രദ്ധിക്കുകയാണ്
അവിചാരിതമായ്
എന്തുകൊണ്ടാടുകളുടെ
നിഴലുകള്‍ പിന്നിലേക്കു നീളുന്നു ?
വെയിലവയെ വകഞ്ഞുമാറ്റി
നിലത്തു പൊടിമണ്ണിനു മീതെ
പറ്റിക്കിടന്നുറങ്ങാന്‍
വെപ്രാളപ്പെടുന്നുണ്ടാരും കാണാതെ

പച്ചയുടെ തരിപോലുമില്ലാത്ത
അകലങ്ങള്‍
വഴിമറന്നതിനെക്കുറിച്ചുള്ള
ആശങ്കയുടെ വിത്തുകള്‍ മുളപ്പിക്കുന്നു

മഞ്ഞുള്ള
ഒരു രാത്രിയെക്കുറിച്ചുള്ള
വിചാരത്തില്‍
പൊടുന്നനെയയാള്‍
മലക്കം മറിഞ്ഞുവീഴുകയാണ്
പൊടിയിപ്പോള്‍ കൂടിക്കൂടി
കുറഞ്ഞു കുറഞ്ഞ്
അപ്രത്യക്ഷമായിരിക്കുന്നു
ആകാശമതിന്റെ കറുത്ത സ്ലേറ്റില്‍
നക്ഷത്രങ്ങളെ വരഞ്ഞു തുടങ്ങിയിരിക്കുന്നു

മലക്കം മറിഞ്ഞു
പൊടിമണ്ണിലാണ്ടുപോയ
ആട്ടിടയനെക്കുറിച്ചുള്ള വിചാരത്തില്‍
ആടുകളെല്ലാം തിരിഞ്ഞു നില്‍ക്കുകയാണ്
മുന്നിലേക്കും പിന്നിലേക്കും
നീണ്ടുകിടക്കുമോര്‍മയുടെ
നിഴലുകളില്‍ച്ചവിട്ടി
ഒരാട്ടിന്‍കുട്ടി
മുലപ്പാല്‍ നുണയുകയാണ്
അനങ്ങാതെ
ചുരത്തി നില്‍ക്കുകയാണ്
അന്നേരമാകാശം !

Saturday, February 25, 2012

കുട്ടികളും മുതിര്‍ന്നവരും ഞാവല്‍പ്പഴങ്ങളും എന്ന കവിതാ സമാഹാരത്തിന്റെ രണ്ടാം പതിപ്പ്



എന്റെ കുട്ടികളും മുതിര്‍ന്നവരും ഞാവല്‍പ്പഴങ്ങളും എന്ന കവിതാ സമാഹാരത്തിന്റെ രണ്ടാം പതിപ്പ് 2012 ഫെബ്രുവരി 19 ഞായറാഴ്ച( സമയം രാവിലെ 11 മണി )എളനാട്  വെച്ച് ഗ്രാമീണവായനശാലയുടെ ആഭിമുഖ്യത്തില്‍ പ്രകാശനം ചെയ്യപ്പെട്ട വിവരം സസന്തോഷം അറിയിക്കട്ടെ.
പ്രകാശനം നിര്‍വഹിച്ചത് ചലച്ചിത്രസംവിധായകന്‍ ഷാജൂണ്‍ കാരിയാല്‍ ആണ്.
പുസ്തകം ഏറ്റുവാങ്ങിയത് സാഹിത്യനിരൂപകനും എന്റെ അധ്യാപകനുമായ ഡോ.എം കൃഷ്ണന്‍നമ്പൂതിരിയും
. ആദ്യപതിപ്പിന് ലഭിച്ച പ്രോത്സാഹനങ്ങളും പിന്‍തുണയും തുടര്‍ന്നും ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു.പുസ്തകം ഇവിടെ ലഭിക്കും

Saturday, January 7, 2012

ചില കാര്യങ്ങള്‍


ഇപ്പൊ തിരിച്ചുവിളിയ്ക്കാ
മെന്നു പറഞ്ഞ്
മറന്നുപോയവരുടെ കാര്യം  നില്‍ക്കട്ടെ

ഇപ്പൊ വിളിക്കും
വിളിക്കുമെന്നു വിചാരിച്ച്
മണിക്കൂറുകളോളം
വിരസതയുടെ മണലിലിരുന്ന്
കുഴിച്ചുകുഴിച്ചു
തുരങ്കമുണ്ടാക്കി
അതിലിറങ്ങിപ്പോയവരാണ്
ഇടയ്ക്കു കാറ്റുകൊള്ളാന്‍വരുന്ന
ഈ കടല്‍ ഞണ്ടുകള്‍

ആ മണിക്കൂറുകളുടെ കാര്യമോ
ഇപ്പൊ വിളിയ്ക്കും
വിളിക്കുമെന്ന
ഹൃദയമിടിപ്പുകളെണ്ണി
കടലകൊറിച്ചിരിക്കാന്‍
കൂട്ടിരുന്ന്
മടുപ്പുകൊണ്ട്
മുളച്ചുപടര്‍ന്ന
മരച്ചുവട്ടില്‍
കൂച്ചുവിലങ്ങിട്ട്
ചിന്നം വിളിച്ച്
മദംപൊട്ടിയത്
കാര്‍മേഘമായ്
മാറിയത്
കണ്ടില്ലേ

ഇപ്പൊ വിളിയ്ക്കാമെന്നു പറഞ്ഞ്
ഷവര്‍മ ഹട്ടിലേക്കോ
ഫേസ് ബുക് ചാറ്റിലേക്കോ
കയറിപ്പോയതിന്റെ
കലിപ്പുമുഴുവന്‍ തീര്‍ക്കുകയാണ്
ഇടി
വെട്ടി
പെയ്ത് !

Sunday, January 1, 2012

അത്യത്ഭുതം


ഇതു വളരെ അത്ഭുതമായിരിക്കുന്നു
അടുക്കളയില്‍
അടുപ്പുതട്ടിനു മധ്യത്തിലായി
ആ മുളകുപൊടിഡെപ്പി
ഇന്നലെയിരുന്ന
അതേ സ്ഥാനത്തുതന്നെയിരിക്കുന്നു
ഒരു പകല്‍
ഇടയില്‍ നിന്ന്
ആരോ മായ്ച്ചു കളഞ്ഞപോലെ

ഉറപ്പായും
അതൊരലമാരയിലിരിയ്ക്കേണ്ടതായിരുന്നു
അപരിചിതദേശത്ത്
ഒറ്റപ്പെട്ടപോലെയെന്ന്
ഇന്നലെയും തോന്നിയിരുന്നു
അതേ തോന്നല്‍
ഇപ്പോഴുമുണ്ടായി

അടുക്കളയിലെ
നിന്റെയൊരു ദിവസത്തെ
മുഴുവന്‍ അധ്വാനങ്ങളും
അതിനെ നീക്കിവെയ്ക്കാന്‍
പ്രേരിപ്പിക്കാത്തത്
അത്യത്ഭുതം തന്നെ

ആ മുളകുപൊടി ഡെപ്പി
നാളെയുമവിടെത്തന്നെ
യിരിക്കുമായിരിക്കും
ജനിച്ചപ്പോഴുണ്ടായ
ആ തോന്നല്‍
നാളെയുമുള്ളില്‍ നിന്ന്
തികട്ടിവരുമായിരിക്കും

വളരെ പെട്ടെന്നുതന്നെ
ഞാനെല്ലാം മറന്നുപോയിരിക്കുന്നു
ഇപ്പോഴെന്റെ മനസ്സില്‍
ആ മുളകുപൊടിഡെപ്പിയില്ല
ആ തോന്നലുമില്ല

അത്യത്ഭുതം തന്നെ
ഉപരിതലത്തിലെ  മീനുകളേ
നിങ്ങളുടെ ലോകം!

Wednesday, December 7, 2011

വിരല്‍ എന്ന കവിതയുടെ വിവര്‍ത്തനം സച്ചിദാനന്ദന്‍


THE FINGER


Only on touching
did I recognize it was a finger
searching for things,
going places


Still... how did it land
on this beach?


First the finger,
then the body,
is the sea writing
a sequence poem?


May be the finger had
just run away
shedding its body
to confuse the hunter
at least for a second!



കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP