Saturday, June 20, 2020

കിളി കൊത്തിയ പേരയ്ക്ക തിന്നുമ്പോൾ

കിളി കൊത്തിയ പേരയ്ക്ക തിന്നുമ്പോൾ
പേരയ്ക്കയിലൂടെ 
പേരയിലേക്കും
കൊത്തിയ വടുക്കളിലൂടെ
കിളിയിലേക്കും സഞ്ചരിക്കുന്നു

പേരമരം
അതിന്റെ ഇലകളുടെ
പച്ചയും മഞ്ഞയുമെടുത്ത്
മധുരവുമേകാന്തതയും കലർത്തി
പൂക്കളിലെ 
രതിമൂർച്ഛയിൽ ധ്യാനിച്ച്
സ്വയം പേരയ്ക്കയാവുന്നു
മഴയിലോ മരുവിലോ മുളയ്ക്കാനുള്ളവ 
കൊതിപ്പിക്കലിന്റെ
വഴുവഴുപ്പും മണവും കുഴച്ച്
നിറയ്ക്കുന്നു

കിളി കൊത്തിയ പേരയ്ക്ക തിന്നുമ്പോൾ
ചിറകിലൂടെ ദേശാന്തരങ്ങളിലേക്ക്
കാലത്തിലേക്ക് 
സഞ്ചരിക്കുന്നു
പേരയ്ക്കയോടൊപ്പം
പറക്കലിന്റെ
സ്വാതന്ത്ര്യം കൂടി അകത്താക്കുന്നു
ചിന്തകളിൽ ഒരാകാശം തുറന്നുവരുന്നു
മേഘങ്ങളിൽ കായ്ച്ചു നിൽക്കുന്ന 
ഭൂമിയുടെ ഹരിതം

തങ്ങിയ ഇടങ്ങൾ
ഉഴുതുമറിച്ചിട്ട പാടങ്ങളുടെ നെടുവീർപ്പുകൾ
സമുദ്രപഥങ്ങൾ
ദേശാന്തരങ്ങൾ കടന്ന് 
വെയിലും മഴയുമറിഞ്ഞ്
തിരിച്ചെത്തുന്ന ഓർമകൾ

കിളി കൊത്തിയ പേരയ്ക്ക തിന്നുമ്പോൾ
ഒരേ സമയം
ചലനത്തിലേക്കും നിശ്ചലനത്തിലേക്കും
സഞ്ചരിക്കുന്നു
കവിതയിലെപ്പോലെ!
©p.a.anish elanad
RP

നദിയിൽ

നദിയിൽ
മയങ്ങിക്കിടക്കുന്ന നട്ടുച്ച
ഉച്ചയുടെ കണ്ണിൽ
കുറുകുന്ന ചെമ്പോത്ത്
അതിന്റെ കണ്ണിൽ
കട്ട പിടിച്ചു കറുക്കുന്ന രക്തം
അതിന്റെ മണത്തിൽ വീർപ്പുമുട്ടുന്ന നമ്മൾ
മരണത്തിലേക്ക് ചുണ്ടയിട്ട്
അക്ഷമം കാത്തിരിക്കുന്നു

പാതിരാപ്പുഴയ്ക്കലിൽ

പാതിരാപ്പുഴയ്ക്കലിൽ
കാറ്റിന്റെ ദ്രുതതാളം
കേട്ടു കേട്ടിരിയ്ക്കവേ
അമ്പിളി നിലാക്കീറ്
ചത്തൊരീ പാടത്തിന്റെ
യസ്ഥികൾ പരതുന്നു

*പുഴയ്ക്കൽപ്പാടം, തൃശ്ശൂർ

വെയിലുദിച്ചപ്പോൾ

മരത്തിന്റെ
മുകളിലേക്ക്
കയറിപ്പോയി
അണ്ണാറക്കണ്ണൻ

മുകളിലെത്തുന്നതും നോക്കിയൊരു
മരംകൊത്തിയവിടെയിരുന്നു
മുകളിലെത്തും മുൻപത്
താഴേക്കു തന്നെയിറങ്ങി
വിശപ്പിന്റെ ചുണ്ടക്കൊളുത്തിൽ കുരുങ്ങി
വട്ടം കറങ്ങി
അടുത്തു നിന്ന കുരുമുളകു ചെടിയള്ളിപ്പിടിച്ച
മരത്തിലേക്ക് ശ്രദ്ധപ്പെട്ടു

ചാട്ടം പിഴച്ചില്ല
എല്ലാം വിചാരിച്ചതു പോലെ
പരുന്തിന്റെ നഖങ്ങളിൽ പറന്നു പോകുമ്പഴും 
മരത്തിൽ നിന്നു മരത്തിലേക്കുള്ള
ദൂരത്തിന്റെ രസത്തിലായിരുന്നത്

കൈവിട്ട മരവും
എത്തിച്ചേരാത്ത മരവുമത്
കണ്ടു നിൽക്കുന്നു
മുൻപില്ലാത്ത വിധമൊരു
ശൂന്യത വായുവിൽ പടരുന്നു

പി എ അനിഷ് അശോകൻ

അത്ര മതി

കത്തിച്ചു വെച്ച
മെഴുകുതിരി പോലൊരു
കൂട്ടുണ്ടതിനാൽ
ഇരുട്ടിനെക്കുറിച്ചോർക്കുന്നില്ല

പറയുമ്പോഴും
പറയാതെത്തന്നെ
തുറന്നു വരുന്ന ചില ജനലുകൾ
കാറ്റില്ലെങ്കിലുമനങ്ങുന്ന
ശിഖരങ്ങൾ
വാക്കുകളാൽ കുറിച്ചിടാനാവാത്ത
നിശ്വാസങ്ങൾ

ജലപ്പരപ്പിനു മുകളിൽ
തെളിഞ്ഞു കാണാവും
വരാലിന്റെ നിഴലെഴുത്തുപോൽ
ഇരുട്ടിന്റെ നോട്ടങ്ങൾ
ഒട്ടും ഭയക്കേണ്ടെന്ന
മാടി വിളിക്കലുകൾ
അതിപ്പോഴെവിടെപ്പോയി

സ്നേഹത്തിനിങ്ങനെ ചിലത്
ചെയ്യാൻ കഴിയുമായിരിക്കും
കണ്ണിൽ നോക്കിയിരിക്കുമ്പോൾ
ചുറ്റുമുള്ള വയലുകൾ
പക്ഷികൾ
എല്ലാം ശൂന്യമാകും
കത്തിച്ചു വെച്ച മെഴുകുതിരി
അതിന്റെ പ്രകാശം
അതുമതിയാകും
കുറേ കാലം കൂടി
മുന്നോട്ടു പോകുവാൻ
കവിതയുടെ തൊടലുകളിൽ തങ്ങി

പി എ അനിഷ് അശോകൻ

നിലപാടുള്ള ആളാണ് സാർ

ഏത് കരിയടുപ്പിലും കയ്യിട്ട് വാരും സാർ 
കാല് കഴുകി വെള്ളം കുടിച്ചാണെങ്കിലും 
കാര്യം സാധിയ്ക്കും സാർ 
കൂടെയുള്ളവൻ ചവിട്ടി നിൽക്കുന്ന 
മണ്ണ് മാന്തും സാർ 
ഇരിയ്ക്കുന്ന കൊമ്പു മുറിയ്ക്കാൻ 
ഒരു മടിയുമില്ല സാർ 
മുറിയ്ക്കുന്നവർക്കുള്ള 
വാക്കത്തിയുണ്ടാക്കിക്കൊടുക്കുന്ന 
ഹോൾസെയിലുണ്ട്  സാർ 
കലക്കവെള്ളത്തിൽ മീൻ പിടിക്കുന്ന 
ജന്മവാസനയുണ്ട് സാർ 
ചങ്കൂറ്റത്തിന് 
ഒരു കുറവുമില്ല സാർ 
ചങ്കിൽ കൊള്ളുന്ന വർത്തമാനം പറയാൻ 
ഒരു അറപ്പുമില്ല സാർ 
ഏത് കള്ളവും ന്യായീകരിക്കും സാർ 
ഏത് തെമ്മാടിത്തരത്തിനും 
കൂട്ട് നിൽക്കും സാർ 
ചോറ് തിന്നുന്നവനെ 
കണ്ടാലറിയില്ലെന്ന മട്ടിൽ 
പെരുമാറാനറിയാം സാർ 
ചില്ലറയായും മൊത്തമായും 
കാല് വാരും സാർ 
ആരുടെ കണ്ണിലും പൊടിയിടാനുള്ള 
കുറുക്കുവിദ്യയറിയാം സാർ 
എന്നാലും നാണമില്ലാതെ 
മുഖത്ത് നോക്കി ചിരിയ്ക്കും സാർ 

നിലപാടുകളുള്ള 
ആളാണ് സാർ

പ്രാണരക്ഷാർഥം

ണ്ണിൽ
മുട്ടുകുത്തി
കുനിഞ്ഞിരുന്ന്
ഇന്നലെ പെയ്ത
മഴയുടെ ഇലകൾക്കിടയിലിരിക്കും
സൂക്ഷ്മജീവിതം
ക്യാമറയിൽ 
പകർത്തുകയായിരുന്നു

ഭീമാകാരനായ ഒരു ജന്തു
തന്നെ പകർത്തുന്നത്
ഭയത്താൽ  
പകർത്തുകയായിരുന്നു
അതും

ഒട്ടും സങ്കോചമില്ലാതെ
സമയം കടന്നു പോയിക്കൊണ്ടിരുന്നു

പതുക്കെയെങ്കിലും
മരണത്തിന്റെ തോന്നലിൽ നിന്ന്
ഇഴഞ്ഞകന്നു പോകാൻ
അതിനു കഴിഞ്ഞിരിക്കാം

എത്ര കിണഞ്ഞിട്ടും
ആ തോന്നലിൽ നിന്ന്
ഇഴഞ്ഞു പോകാനാവാതെ
അവിടെത്തന്നെ
മുട്ടുകുത്തിയിരുന്ന്
വേരുപിടിക്കുകയായിരുന്നു ഞാൻ!

പി എ അനിഷ് അശോകൻ

വിത്ത്

മുളയ്ക്കും 
എന്ന വിശ്വാസത്തിൽ
ഈ പാറക്കൂട്ടങ്ങൾക്കു മുകളിൽ
ഒരുവൻ വിത്തെറിഞ്ഞു പോകുന്നു

മുളപ്പിക്കും 
എന്ന ഉറപ്പിൽ
ഒരു മഴയപ്പോൾ
കാറ്റിനോടിണചേർന്ന്
പാറയും വിത്തും
ചുറ്റുപാടും
നനച്ചിട്ടു പോകുന്നു

മുളയ്ക്കണം 
എന്നു ചുംബിച്ച്
പാറക്കൂട്ടങ്ങൾക്കപ്പുറത്തെ മരങ്ങൾ
ഇലകളതിനടുത്തേക്ക്
അടർത്തിയടർത്തിയിടുന്നു

മുളച്ചിരിയ്ക്കുമെന്നാത്മവിശ്വാസം പകർന്ന്
നിശ്ശബ്ദത
കോടമഞ്ഞു കൊണ്ടതിനെ
പുതപ്പിക്കുന്നു

ഈർപ്പവും
വിശ്വാസങ്ങളുമുണങ്ങിപ്പോയൊരു 
രാത്രിയിൽ
മുള പൊട്ടിയ വിത്ത്
ആരുടെയൊക്കെയോ ഹൃദയങ്ങളിൽ
ചെടിയായി വളർന്നു
മരമായി പടർന്നു
കഷണ്ടിത്തലയെന്ന പോലെ
മരങ്ങൾക്കു നടുക്ക്
പൊള്ളിക്കിടന്ന
അവിശ്വാസത്തിന്റെ 
കരിമ്പാറക്കൂട്ടങ്ങളെ
മുറ്റിത്തഴച്ചൊരു ചിരിയാൽ 
മൂടിവെച്ചു

പി എ അനിഷ് അശോകൻ

തൊട്ടു മുൻപ്

കൊല്ലാൻ
കൈ എടുക്കുന്ന സമയം കൊണ്ട്
ആ കൊതുകിന്
പറന്നു രക്ഷപ്പെടാമായിരുന്നു
അല്ലെങ്കിൽ
വീശാനുള്ള തയ്യാറെടുപ്പിനു തൊട്ടു മുൻപ്
അതുമല്ലെങ്കിൽ
കൊടുങ്കാറ്റിൽ ചുറ്റിപ്പിണഞ്ഞ് 
കടപുഴകിയ
മരം പോലെ
ആഞ്ഞുപതിക്കുന്നത്
കാണുന്ന ആ നിമിഷം
എന്നിട്ടും
അത് ചെയ്തില്ല
മരണം
സ്വാഭാവികമായി
അതിന്റെയുടൽ
ചോരയിലരച്ച് 
തുടച്ചു കളഞ്ഞു 

രക്ഷപ്പെടണമെന്ന്
ഒട്ടുമാഗ്രഹിക്കാതെ
ചിലപ്പോൾ നാം കയറി നിൽക്കുന്ന ശൂന്യത
അരഞ്ഞു പോവുന്നതിനു
തൊട്ടു മുൻപ്
ചില കണ്ണുകളിൽ
വായിച്ചെടുക്കാം

പി എ അനിഷ് അശോകൻ

ജൂൺമഴ

സ്കൂളിലേക്കുപോം കുഞ്ഞു
മക്കളെക്കാണാഞ്ഞിട്ടോ 
ജൂൺമഴ, മേഘാവൃത 
മാകാശത്തലയുന്നു ?

കവിതക്കുടന്ന

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP