Tuesday, March 10, 2009

അതിജീവനം





മുറ്റത്തിനരികില്‍
വേനലില്‍ ഞരമ്പുകള്‍ നിഴലിച്ചിരുന്ന
കാട്ടുനെല്ലിമരം

കുമ്പളവളളിക്കു പടരാനും
നിലാവിന് ചില്ല വരയ്ക്കാനും
പൂവാലനണ്ണാറക്കണ്ണന്
ഊഞ്ഞാലാടാനും
കോഴിക്കുഞ്ഞിനെ കണ്ണുവെച്ച്
പറന്നിരിക്കാനും
ഇടമൊരുക്കി

കുഞ്ഞിലകള്‍ വീഴ്ത്തിയാല്‍പ്പോലും
മുറ്റം വൃത്തികേടാക്കാതെ
വീടിനരികില്‍
കാടിനെ പ്രതീതിപ്പിച്ച്

ഇടയ്ക്കാരോ
ഒരു നെല്ലിയ്ക്ക പോലുമില്ലല്ലോ
എന്നും
ആണ്‍മരമാവുമെന്നും
ആശങ്കപ്പെട്ടും

വീടിന് പെയിന്റടിച്ചു
മുറ്റം ചെത്തിക്കോരി
പടര്‍പ്പുകള്‍ വെട്ടിക്കളഞ്ഞു
ജനല്‍ക്കാഴ്ചകളെ കര്‍ട്ടന്‍ മറച്ചു.
നെല്ലിമരം
വെട്ടിക്കളയാന്‍ തീരുമാനിച്ചതിന്റെ പിറ്റേന്നാണ് കണ്ടത്
ഉണങ്ങിയെന്നു കരുതിയിരുന്ന
കൊമ്പിലെല്ലാം പൂക്കള്‍!

ചുറ്റും അത്ഭുതത്തോടെ നടന്നിട്ടും
മരച്ചുവട്ടില്‍
ചോരപുരണ്ട്
പാമ്പുറപോലെന്തോ കിടന്നത് മാത്രം
ആരും കണ്ടില്ല.

Sunday, February 15, 2009

ഒടിയന്‍





വരുന്ന വഴിയില്‍
വരമ്പുകള്‍ ചുറ്റിപ്പിണയുന്നിടത്ത്
കഴായയ്ക്കരികില്‍
ഒരു കടമ്പ

പോയപ്പോള്‍
വഴിയില്‍ കണ്ടിരുന്നില്ല
കടന്നപ്പോഴറിഞ്ഞു
ഒടിഞ്ഞുപോയ മനസ്സ്
കാത്തിരുന്ന
ചോരക്കണ്ണുകളില്‍
തിളക്കം

പൊടുന്നനെ
വാലില്ലാത്തൊരു പൂച്ചയായ്
കടമ്പ ഓടിപ്പോയി

ഒടിഞ്ഞ ജീവിതമായ്
ചെളിയില്‍ പുതഞ്ഞു കിടക്കുമ്പോള്‍
വായിച്ചതും
വിശ്വസിച്ചതും
വ്യര്‍ഥമാകുമോ
എന്നൊരു സന്ദേഹം
കണ്ണിലുറഞ്ഞു

Friday, January 30, 2009

പരമ്പ്

മുമ്പൊക്കെ
പുഴുങ്ങിയെടുത്ത നെല്ല്
ഉണങ്ങാനിട്ടിരുന്നു
വെയിലിനു ചുവട്ടില്‍ വിരിച്ച
പരമ്പുകളില്‍

ഉളളവനേയും ഇല്ലാത്തവനേയും വേര്‍തിരിക്കുന്ന
ദൃശ്യമായിരുന്നു
ഇറയത്ത് തൂക്കിയിട്ട
പരമ്പുചുരുട്ടുകള്‍

വീടിനു മുന്നില്‍
ചളിവരമ്പുകള്‍ക്കു നടുവില്‍ വിടര്‍ത്തിയ
വലിയ പരമ്പുകളില്‍
തഴച്ച പച്ചയിലൂടെ
കാറ്റൊഴുകി നടന്നു

പിന്നെപ്പോഴോ
ദ്രവിച്ച പരമ്പുകള്‍ക്കുളളില്‍
എലികള്‍ പെറ്റു പെരുകി
കൊട്ടിലിനുളളില്‍
കുണ്ടുമുറവും
മൂടുപോയ വട്ടിയും കിടന്നിടത്ത്
പഴമയെ നാം ചുരുട്ടിവച്ചു

ടെറസ്സിനു മുകളില്‍
സിമന്റു മുറ്റങ്ങളില്‍
സ്വപ്നങ്ങളുണക്കിയെടുക്കുന്നവര്‍
പരമ്പുകളെക്കുറിച്ച് കേട്ടിട്ടുണ്ടാവില്ല;
അവരുടെ ഓര്‍മകളില്‍
പൊതിഞ്ഞെടുക്കപ്പെട്ടൊരു
ശവശരീരം
ഉണ്ടാവുമെങ്കിലും !

Monday, January 26, 2009

എന്തിന് ?



തരില്ല എന്നു പറഞ്ഞ്
പിന്നെ തരും മാമ്പഴം
മധുരിക്കുമെങ്കിലും
ഒട്ടും മധുരമില്ലാതെ
കരയിപ്പിക്കും,
മനസ്സു തോര്‍ന്ന്
വിറങ്ങലിച്ചിരിക്കെ
ചിരിപ്പിക്കാന്‍ നോക്കും
ഒട്ടും ചിരിവരാതെ
ഉപ്പും രുചിയുമില്ലാതെ
മുന്നിലേക്കു വച്ചുതരും
ജീവിതം
കയ്ച്ചിട്ടിറക്കാനും
മധുരിച്ചിട്ട് തുപ്പാനും വയ്യാതെ!

Wednesday, January 7, 2009

ദൈവം ഓര്‍മപ്പെടുത്തുന്നത്

തീരത്തെ
അത്രനാളും തൊട്ടുഴിഞ്ഞ വിരലുകള്‍
പൊടുന്നനെയൊരു ദിനം
കൊടുങ്കാറ്റായതും

സഹനത്തിന്റെ താഴ്വരയിലേക്ക്
ഇടിമുഴക്കങ്ങള്‍
ഉരുണ്ടു വന്നതും

നിശ്ശബ്ദത മരിച്ച
നഗരങ്ങള്‍ക്കുമേല്‍
കുലുക്കത്തിന്റെ ഭൂമിശാസ്ത്രം
പടര്‍ന്നതും

എല്ലാമാണ് എന്ന തോന്നലിനെ
ഒന്നുമല്ല എന്നു മുറിക്കുന്ന
ദൈവത്തിന്റെ ഓര്‍മപ്പെടുത്തലുകളാവും !

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP