Sunday, January 31, 2010

ജൈവം

പൊതിഞ്ഞു വച്ചിരിക്കുന്നു
അടുക്കടുക്കായി
മരങ്ങളുടെ ശവങ്ങള്‍

രാവെട്ടത്തില്‍
വേരുകള്‍ പിഴുതെറിഞ്ഞ്
ചുറ്റും കൂടി നില്‍ക്കുന്നു
ബാക്കിയായവ

ഇരുളിലകള്‍ മുഴുവന്‍
കണ്ണുകളാണെങ്കില്‍
അതിലെരിയുന്ന തീ കണ്ടേനെ

കാണെക്കാണെ
അവയെല്ലാം വേരുകളിലേക്കു തന്നെ
മടങ്ങിപ്പോകുന്നു

പിറ്റേന്ന്
തീപിടിച്ച കാടിനെക്കുറിച്ചു കേട്ട്
കരഞ്ഞുകരഞ്ഞ്
ഞാന്‍ ചിരിച്ചു പോയി

Friday, December 25, 2009

കളഞ്ഞു പോകുന്ന നാണയങ്ങള്‍

വേദിയില്‍ പറയുന്നത്
ഹാളിനു പുറത്തു കേള്‍ക്കില്ല

സദസ്സിലിടയ്ക്കു
കൂട്ടച്ചിരി മുഴങ്ങുന്നുണ്ട്
കൈയ്യടി മുറുകുന്നുണ്ട്
ഞങ്ങള്‍ ഹാളിനു പുറത്താണ്
ഉറക്കെച്ചിരിക്കുന്നുണ്ട്
കൈയ്യടിക്കുന്നുമുണ്ട്

ഹാളിനു പുറത്തുനിന്ന്
കൂട്ടച്ചിരി ചിരിക്കുന്നവരെ
പിരിച്ചു വിട്ടിരിക്കുന്നു
എന്നായിരിക്കും വേദിയില്‍ പറഞ്ഞത്
എന്നോര്‍ത്തപ്പോള്‍
പൊടുന്നനെ
എന്റെ ചിരി
കളഞ്ഞു പോയ നാണയമായി

Tuesday, November 10, 2009

ഇല/പുഴു എന്നിങ്ങനെ

പുഴു തന്നെ തിന്നാന്‍ വരുമ്പോ
ഴെന്തുകൊണ്ടിലകള്‍
പുഴുവിനെത്തിന്നുന്നില്ല...?

കണ്ടില്ലേ
ഞെട്ടോടെ പറിച്ചെടുത്ത്
കുട്ടികളിങ്ങനെ
കണ്ണും
വായും
തുളച്ച്
മുഖംമൂടി വച്ച്
ഓടിക്കളിക്കുന്നത്

തന്നെ തിന്നാന്‍ വന്ന
ഒരു പുഴുവിനെയെങ്കിലും
തിന്നിരുന്നെങ്കില്‍
കുട്ടികളിങ്ങനെ
ചെയ്യുമായിരുന്നോ !

Sunday, November 1, 2009

വേലുമ്മാന്‍

അമ്മവീടിനടുത്താണ്
വേലുമ്മാന്റെ വീട്

ആകാശം തൊടുന്ന കുന്നുമ്പുറത്ത്
കാറ്റുപോലും വാലുചുരുട്ടി കടന്നുപോണ
തെങ്ങുവരമ്പു കടന്ന്
കൈതവളപ്പു മുറിച്ച്
കല്ലുവെട്ടു വഴിയിലൂടെ
കുന്നുകയറി വിയര്‍ക്കുമ്പോഴേക്കും
നരച്ചു കുമ്പളങ്ങയായൊരു തല
ചിരിച്ചോണ്ട് വരണകാണാം

മുറ്റത്ത് പാട്ടുപാടണ പഴഞ്ചന്‍ മരബഞ്ചിലിരുന്ന്
കട്ടന്‍കാപ്പി തിളച്ച് ചുറ്റും നോക്കുമ്പോള്‍
ഉമ്മറത്തിണ്ടില്‍
നിര്‍വികാരത ചൂണ്ടി ചാരിവെച്ചൊരു തോക്ക്

കാറ്റിട്ടു തന്ന കുത്തിക്കുടിയന്‍ മാമ്പഴമായ്
അവധിക്കാലം കടിച്ചീമ്പിക്കുടിച്ച
കുട്ടിക്കാലത്ത് വരച്ചതാണ്
വെടിയേറ്റ കൊറ്റിയോ കാട്ടുമുയലോ തൂക്കിപ്പിടിച്ച്
കുന്നിറങ്ങി വരുന്നൊരു രൂപം

കുറേ കേട്ടിട്ടുണ്ട്
പഴങ്കഥകള്‍ മൂടിപ്പുതച്ച്
രാത്രിയുറങ്ങാന്‍ കിടക്കുമ്പോള്‍

വെടിയേറ്റ കാട്ടുപന്നി
തേറ്റകൊണ്ടു പിളര്‍ന്ന
വയറു പൊത്തിക്കെട്ടി
രാത്രികടന്ന് ആശുപത്രിയിലെത്തിയപ്പോഴേക്കും
മിണ്ടാതെ മരവിച്ച ശരീരം
(ഇപ്പോഴും കാണാം
മണ്ണിട്ടു തൂര്‍ത്ത കഴായപോലെ
തുന്നിക്കെട്ടിയ പാട്)

രാത്രിവഴിയില്‍
മഞ്ഞുകുതിര്‍ന്ന് വഴുക്കുന്ന വരമ്പിലൂടെ
മുറിബീഡിയെരിഞ്ഞ നാട്ടുവെളിച്ചത്തില്‍
കരയ്ക്കുപിടിച്ചിട്ട വരാലിന്റെ വഴുപ്പുപോലെ
കാലിനടിയില്‍ പുളഞ്ഞ് കണങ്കാലില്‍ ദംശിച്ചപ്പോള്‍
തിരഞ്ഞുപിടിച്ച്,
തിരിച്ചു കടിച്ചത്

ഇന്ന്
പുല്‍പ്പായില്‍ തലമൂടിക്കിടന്ന്
ചുറ്റും കൂടിനിന്ന നിശ്ശബ്ദതയുടെ മുഖത്തേക്ക്
നീട്ടിത്തുപ്പിയ വെറ്റിലക്കറയില്‍
സൂര്യനാറിയ നേരത്ത്
ഒരുകൂട്ടം കാട്ടുമുയലുകള്‍
തൊടിയിലൂടെ
തുളളിച്ചാടി പോകുന്നതു കണ്ടു.

Sunday, October 25, 2009

വാസ്തവത്തില്‍ ...

മുഴങ്ങുന്നൊരു
ശബ്ദമുണ്ടായിട്ടും
ഉരച്ചുരച്ച്
മിനുസപ്പെടുത്തി
കൊണ്ടു നടക്കുന്നു

പ്രതികരിച്ച്
വെട്ടിവീഴ്ത്തേണ്ട
സന്ദര്‍ഭങ്ങളെല്ലാം
തൊണ്ടയിലുടക്കി
അണപ്പല്ലുകൊണ്ട്
കടിച്ചമര്‍ത്തി ചിരിക്കുന്നു

തീപാറുന്ന വാക്കുകളാല്‍
ആവിഷ്കരിക്കാമായിരുന്ന പലതും
വെളളമൊഴിച്ചു കെടുത്തി
കരിക്കട്ട പോലെ
പൂഴ്ത്തിവച്ച് വെളിപ്പെടുത്തുന്നു

ഇങ്ങനെ നടന്ന്
താടിവളര്‍ന്ന പലരും
ഇന്നുന്നതസ്ഥാനങ്ങളില്‍
തണലേറ്റിരിക്കുന്നതു കണ്ട്
കണ്ണു കുളിര്‍ത്തിരുന്നു.

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP