Saturday, May 23, 2015

ഒരു പാനീസ് കവിത

പാനീസിന്റെ വെളിച്ചമായിരുന്നു
തട്ടുകടയിലെ സംസാരങ്ങള്‍ക്ക്
പുഴുങ്ങിയ മുട്ടയ്ക്കുമതെ

കുടിച്ചുമതിവരാത്ത രാത്രിക്ക്
നിലാവൊഴിച്ചു കൊടുക്കുന്ന
കായലോരം

മറ്റെങ്ങും പോകാനില്ലാതെ
വന്നവരുണ്ട്
മറ്റെങ്ങോ പോകുംവഴി
തങ്ങിയവരുണ്ട്
എന്നും വരുന്നവരും
ഇനിയൊരിക്കലും വരാത്തവരും
തമ്മില്‍ പരിചയപ്പെടുന്നു
അതൊക്കെയല്ലേ ജീവിതം

കോള്‍പ്പാടങ്ങളുടെ വെള്ളവും പച്ചപ്പും
കണ്ടുപോകുമ്പോള്‍
റോഡരികില്‍
കോര്‍മ്പയില്‍
പിടയ്ക്കുന്ന വരാലുകളെ കാണിക്കുന്നു
വിലപെശുമ്പോള്‍ വിശന്നുറങ്ങുന്ന
വീടിനെക്കുറിച്ചയാള്‍ പറയുന്നു
(പൊരിച്ച മീനിന്റെ രുചിയില്‍
ഒരു വീടിന്റെ സങ്കടം
ഉപ്പുപോലെ അലിഞ്ഞിരിക്കുന്നു)
തട്ടുകടയിലിരിക്കുമ്പോള്‍
അതെല്ലാം വെറുതെ ഓര്‍മവരുന്നു
അതുകൊണ്ടാവും
കവിതയില്‍ അവരുമുള്ളത്

പതിഞ്ഞതും
അല്ലാത്തതുമായ സംസാരങ്ങള്‍മുഴുവന്‍
കേട്ടുകിടക്കുകയാണ്
കായലെന്നുതോന്നും

ഇങ്ങനെയൊക്കെയാണ്
പാനീസിന്റെ വെളിച്ചം
തട്ടുകടയ്ക്ക് ജീവന്‍കൊടുക്കുന്നത്..!

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP