Wednesday, August 29, 2012

സിഗ്നല്‍




( ദുബൈയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന മിഡിൽ ഈസ്റ്റ് ചന്ദ്രികയുടെ അക്ഷരപ്പൂക്കളത്തിൽ )

പച്ചലൈറ്റ്
തെളിഞ്ഞതും
ഒഴുക്കുതുടങ്ങി

അത്ര നേരവും
കെട്ടിനിന്നതിന്റെ വീര്‍പ്പുമുട്ടല്‍
നൂലുപൊട്ടിയ പ്രവാഹമായ്
കുതിച്ചുതുടങ്ങി

നിലച്ച ഒഴുക്കിനു മുന്നിലൂടെ
കടന്നുപോയവരുടെ ചൂര്
വേഗവും പുകയും
തിടുക്കപ്പെട്ട്
മായ്ച്ചുകളഞ്ഞു

ചുവപ്പുതെളിയുമ്പോള്‍
നിലച്ച ഒഴുക്കിനു
മുന്നിലൂടെ
കടന്നുപോകെ
പൊടുന്നനെ
നടുക്കുവെച്ച്
പച്ചതെളിഞ്ഞ അന്ധാളിപ്പ്
ശില്പമാക്കിയവനെ
റോഡരികില്‍
ചാരിനിര്‍ത്തിയിരിക്കുന്നു

അവന്റെയൊരു കണ്ണ്
പച്ചയും
മറുകണ്ണ് ചുവപ്പുമായ്
മാറി മാറി തെളിയുന്നു

മഞ്ഞനിറം തെളിയാത്തതിനാല്‍
കേടുവന്ന സിഗ്നല്‍പോസ്റ്റെന്നേ
കണ്ടവരാരും പറയൂ

Saturday, August 18, 2012

കൈവിട്ട കല്ല് വാ വിട്ട വാക്ക്

കൊല്ലാന്‍
കൊട്ടേഷന്‍ കൊടുത്തശേഷം
സുഹൃത്തിനെ കാണാന്‍ പോവുകയാണ്

ഇപ്പോഴവന്റെ
വീട്ടിലേക്കുള്ള വഴി
അത്ര ദുര്‍ഘടമായ് തോന്നിയില്ല
കല്ലുപാകിയ നിലങ്ങള്‍
ക്കത്ര മൂര്‍ച്ചയുണ്ടായിരുന്നില്ല
വഴിയ്ക്കരികിലൊരു മുള്‍മുരിക്കില്‍
ചുവന്നപൂക്കള്‍ വരയുന്നു നോട്ടം
ചിതപോലെരിയുന്ന വെയില്‍
അതിലവന്‍ കിടക്കുമിങ്ങനെയെന്നു കാണിച്ചു

അവന്റെ വീടെപ്പോഴു
മടയാതെ കിടന്നു
കിളികളും രാത്രിശലഭങ്ങളും
പ്രപഞ്ചമെന്നു നിനച്ചു
കൊത്തിവെച്ച ശില്പങ്ങളുള്ള
കസേരയിലവന്‍
ചിരിച്ചിരുന്നു
നഷ്ടപ്പെട്ട വിശ്വാസങ്ങളെക്കുറിച്ചാകുലപ്പെട്ടിരുന്നു
എങ്കിലുമുടനെ
വിലക്കുകളില്ലാത്ത ആകാശം
വിശാലമായ നെല്‍വയലുകള്‍ പോലെന്നവന്‍
ആഹ്ലാദചിത്തനായ്
ഒരു നിഴലവനുപിന്നില്‍
പതുങ്ങിനില്പതു കണ്ടു
കൊടുവാളോങ്ങുമതവനു
നേരെയെന്നു തോന്നിയപ്പോളെഴുന്നേറ്റു

പിരിയുമ്പോളവന്‍
ഒരുമിച്ചൊരു പാത്രത്തില്‍ നിന്നുണ്ട
തിപ്പോഴുമോര്‍ക്കുന്നുവോ
യെന്നു ചോദിച്ചു
മരവിച്ച മനസ്സുകൊണ്ടതു
തുടച്ചു കളഞ്ഞു
ചുവരില്‍ത്തറച്ച പോത്തിന്‍തല
യനങ്ങുന്ന പോലുണ്ടെന്നു
മറുപടി പറഞ്ഞു
അതവന്‍ കേട്ടില്ലെന്നു തോന്നി
അവന്റെ കുരുന്നുകള്‍
പൂച്ചെടിക്കായ്കളിറുത്തെണ്ണി
ക്കളിക്കുന്നു
പണമെണ്ണിക്കൊടുത്തതോര്‍ത്തു

തിരിച്ചുവരുമ്പോളിറക്കത്തിലൊരു
കല്ല്
ഒറ്റയേറിനു താഴത്തെത്തിച്ചു

കൈവിട്ട കല്ല്
വാ വിട്ട വാക്ക്...
മരവിച്ച മനസ്സുകൊണ്ടെല്ലാം
തുടച്ചു കളഞ്ഞു

Saturday, July 7, 2012

ഫ്ലാസ്ക്

മടങ്ങിയെത്തുമ്പോള്‍
ചൂടുള്ളൊരു ചുംബനംകൊണ്ട്
നീയെന്നെ തിരിച്ചെടുക്കുന്നു

തിരക്കില്‍ നിന്ന്
തിടുക്കങ്ങളില്‍ നിന്ന്
തുണ്ടുതുണ്ടായ് ചിതറുന്ന വിചാരങ്ങളില്‍നിന്ന്
അരക്ഷിതമായ ശൂന്യതയില്‍നിന്ന്

ഇത്രയും നേരം
എവിടെയാണു നീയതു സൂക്ഷിച്ചത്
ആറാതെ
എന്നോര്‍ക്കുമ്പോള്‍
നിമിഷങ്ങള്‍ക്കുള്ളില്‍
ഒരുകപ്പു ചുടുകാപ്പിയായ്
മുന്നില്‍ നീ

ഉരിഞ്ഞെറിഞ്ഞൊരു
മുഷിഞ്ഞ ദിനത്തെ
പരിഭവിക്കാതെ
കുടഞ്ഞൊതുക്കുമ്പോള്‍
കാണുകയായിരുന്നു
ആരും കാണാതെ
ഹൃദയത്തിലെവിടെയോ
നീ കാത്തുവയ്ക്കുന്ന ഫ്ലാസ്ക്

ആറാത്ത ഭാഷയില്‍
വിളമ്പുമ്പോഴെല്ലാം
അവിശ്വാസത്തിന്റെ കൈതട്ടി
ഉടഞ്ഞു പോവരുതേ
അതെന്ന്
വെറുതെ ആഗ്രഹിക്കാമെന്നല്ലാതെ !

Sunday, June 17, 2012

ടൈംടേബിള്‍

അവസാനത്തെ പിരിയഡ്
കണക്കായിരുന്നു
കണക്കുചെയ്യാനറിയാത്ത കുട്ടി
ജനലിലൂടെ
മഴ നോക്കിയിരുന്നു

മഴകാണുന്ന കുട്ടിയെ നോക്കി
ടീച്ചര്‍ ഓരോന്നോര്‍ത്തു
പെരിക്കപ്പട്ടികയുടെ
കറുത്തപുസ്തകം മടക്കിവെച്ച്
കുട്ടികളെല്ലാം
അവളെ നോക്കിയിരുന്നു

കനത്തൊരിടിവെട്ടി
ക്ലാസ് മുറിയെ
പേടിപ്പിച്ചിരുത്തി

കണ്ണിറുക്കിയടച്ച
ക്ലാസില്‍ നിന്ന്
മഴയിലേക്കിറങ്ങിപ്പോയ കുട്ടിയെ
ആരും കണ്ടില്ല
ടീച്ചറും പിന്നെയവളെ
ക്കുറിച്ചോര്‍ത്തില്ല

മഴയിലേക്കിറങ്ങിപ്പോയ കുട്ടി
ടൈംടേബിളില്‍
അവസാനത്തെ പിരിയഡ്
മഴയെന്നു തിരുത്തി
ചേമ്പിലച്ചോട്ടില്‍ നിന്ന്
പച്ച നിറമാര്‍ന്ന
ആകാശത്തെ നോക്കി
പിന്നെ
ചോര്‍ന്നൊലിയ്ക്കുമോര്‍മകളില്‍
മഴയെന്നാണു
തന്റെ പേരെന്നു കുറിച്ചിട്ടു !

Monday, May 14, 2012

വരൂ , കാണൂ *


ചോരയില്‍ നിന്ന്
ഹീമോഗ്ലോബിനടര്‍ത്തി
മാറ്റിയാല്‍
തലേന്നു രാത്രി പെയ്തതിന്റെ
ഒരല്പം മഴവെള്ളം മാത്രമല്ലാതെ
മറ്റൊന്നും കാണാനാവില്ല,
മണ്ണില്‍
റോഡരികില്‍,
തെരുവില്‍ *

കുടപിടിച്ചു നനയാതെ
ചുറ്റും കൂടിനില്‍ക്കുമ്പോള്‍
വലയില്‍ കുരുങ്ങാത്ത
കൊമ്പന്‍സ്രാവുകളുള്ള
കടല്‍പോലെ ആകാശം
എത്ര ശാന്തം
നിശ്ശബ്ദം

ഉണങ്ങാത്ത മുറിവുകളില്‍ നിന്നിപ്പോഴും
രക്തം കിനിയുന്നുണ്ട്
ഒരല്പം മഴവെള്ളമല്ലാതെ
മറ്റൊന്നുമല്ലതെന്ന്
തുടച്ചു കളയുമ്പോഴും
അതിന്റെ കനല്‍ച്ചൂട്
പൊള്ളിക്കുന്നല്ലോ
പൊള്ളിക്കുന്നല്ലോ നമ്മളെ !

* വരൂ, ഈ തെരുവുകളിലെ രക്തം കാണൂ (ചില കാര്യങ്ങളുടെ വിശദീകരണം ..
പാബ്ലോ നെരൂദ)

Facebook Share

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP