Sunday, November 30, 2008

വീട്



ഉ‍ണ്ടാവും ഒരാള്‍
മണ്ണിനുളളില്‍

ചുളിഞ്ഞ തൊലിയുളള
വിറയ്ക്കുന്ന കൈകള്‍ കൊണ്ട്
തൊടും കവിളില്‍
വിരലോടിയ്ക്കും
മുടിയിഴകളില്‍
സ്നേഹം കൊണ്ട്
ഉമ്മ വയ്ക്കും
പറഞ്ഞുതരും
പേടി മാറ്റാനൊപ്പം കിടത്തി
ഉറങ്ങും വരെ
സ്വപ്നം പോലുളള കഥകള്‍

ഇളംകാറ്റു പോലെ
നീരുറവ പോലെ
പച്ചയുടെ അവസാനത്തെ ചില്ല പോലെ
നിശ്വാസം പോലെ
ഉണ്ടാവും ഒരാള്‍
കുഞ്ഞുങ്ങള്‍ വരുന്നതും കാത്ത്
മണ്ണിനടിയിലെ
വേലികളും വാതിലുമില്ലാത്ത
വീടിനുളളില്‍

Sunday, November 23, 2008

കടത്തുകാരന്‍




വെയിലില്‍ തിളങ്ങുന്ന
റെയില്‍പ്പാളങ്ങള്‍ക്കപ്പുറത്തായിരുന്നു പുഴ

ഒഴുക്കിലേക്ക്
ചാഞ്ഞുകിടന്ന
ഇല്ലിക്കൂട്ടങ്ങള്‍ക്കരികിലൂടെ
പുഴയിലേക്കുളള വഴി

അവിടെപ്പോഴുമുണ്ടാകും
കടത്തുകാരന്‍

അയാളുടെ വീട്
അടുത്തെവിടെയോ
ആയിരിക്കണം

വള്ളത്തില്‍
വീണുകിടക്കും നിഴല്‍
റാന്തല്‍വിളക്ക്
ചോറ്റുപൊതി
സ്കൂള്‍കുട്ടികള്‍
പുലര്‍ച്ചയ്ക്ക്
നഗരത്തിലേക്കുളള ആദ്യത്തെ ബസ്സു പിടിക്കാന്‍
തിരക്കിട്ടെത്തുന്ന
ജോലിക്കാര്‍
അക്കരെയുളള ഫാക്ടറിയില്‍
പണിക്കുപോകുന്നവര്‍
മഞ്ഞുകുപ്പായമിട്ട
നിശ്ശബ്ദത

എല്ലാറ്റിനും മീതെ
അയാളുടെ പാട്ട്

രാത്രിയില്‍
കരിമ്പടം പുതച്ച്
ഉറങ്ങാതിരിയ്ക്കുമയാളെത്തേടി
തിളങ്ങുന്ന
രണ്ടു കണ്ണുകള്‍!

ഒരിയ്ക്കലയാള്‍
പാളത്തില്‍ കിടന്നുറങ്ങി

പുഴയ്ക്കു മോളിലൂടെ
പാലം വന്നതു കൊണ്ടാവില്ല
തിളങ്ങുന്ന രണ്ടുകണ്ണുകള്‍
ഇനിയൊരിക്കലും തേടിവരില്ലെന്ന
തിരിച്ചറിവാകണം

മണല്‍ക്കരയില്‍
അനാഥജഡം പോലെ
അയാളുടെ വളളം
കുറേനാള്‍ കിടന്നു

പിന്നീടതും...

Thursday, November 20, 2008

ജനല്‍പ്പുറം ( മാതൃഭുമി ആഴ്ചപ്പതിപ്പ് 2003 ജൂലൈ )


നല്‍പ്പുറം ചാഞ്ഞ
മരചില്ലയ്ക്കിട-
യ്ക്കവിടവിടയായ്
വിദൂരമാകാശം
വെളുത്ത പൂക്കളാല്‍
വിരിച്ച തല്പമായ്
അകന്നകന്നുപോം
സുതാര്യമേഘങ്ങള്‍

ജനല്‍പ്പുറം വെയില്‍
മരിച്ച സന്ധ്യ ,പാ
ഴിരുള്‍ത്തടങ്ങളില്‍
തണുപ്പ് ,മൂകമാ
മിരുളകങ്ങളില്‍
വിരഹമായ് ,വനാ
ന്തരങ്ങളിലെങ്ങോ
നിശാക്കിളി നാദം
നിലാവു മൂടിയോ
രിലകള്‍ തന്നിടയ്
ക്കെവിടെയോ പൂവിന്‍
കിനാവുണര്‍ച്ചകള്‍

ജനലകമുറ
ഞ്ഞിടുമേകാന്തത
മുറിഞ്ഞ വാക്കിന്റെ
നിലവിളിയോച്ച
മുഷിഞ്ഞ മൌനങ്ങള്‍
വരള്‍പ്രതീക്ഷകള്‍ ...

ജനല്‍ പിളര്‍ക്കുവാന്‍
ഇരുട്ടിനുള്ളിലേ-
യ്ക്കലിയുവാന്‍ മോഹം
മിടിക്കും ഹൃത്തുമായ്
അനാഥമീ ജന്മം
ജനല്‍പ്പുറം നോക്കി ...

Sunday, November 16, 2008

ആര്‍ക്കും വേണ്ടാത്തവ


കെട്ടഴിഞ്ഞപ്പോള്‍
ഓറഞ്ചുവണ്ടിപോലെ
വാക്കുകളൊന്നിച്ച്
ഉരുണ്ടുവീണു

ഓടിക്കൂടിയവര്‍
ഓരോന്നായ് കൈക്കലാക്കി
ചിലര്‍
വാരിനിറച്ചു
എല്ലാരും പോയപ്പോള്‍
ആര്‍ക്കും വേണ്ടാതെ
ചീഞ്ഞതൊക്കെയും മണ്ണില്‍ക്കിടന്നു
അവയാണ്
അടുത്ത മഴയില്‍
മുളച്ചുപൊന്തുക
അവയിലാവും
രുചിഭേദങ്ങള്‍ കവിതകളാവുക

Sunday, November 2, 2008

അമ്മ പറയുമ്പോള്‍


റഞ്ഞുകൊണ്ടിരിക്കുന്നു
അമ്മ
മുളകുചെടികളോട്
അലക്കുകല്ലിനോട്
കലപില കൂട്ടുന്ന കരിപ്പാത്രങ്ങളോട്
ചിലപ്പോള്‍ ശാസനയുടെ സ്വരത്തില്‍
ചിലപ്പോള്‍
നിശ്ശബ്ദതയുടെ ഭാഷയില്‍

സ്നേഹത്തോടെ
അമ്മ ചേര്‍ത്തു നിര്‍ത്തുമ്പോള്‍
അവയെല്ലാം കുഞ്ഞുങ്ങളായ് മാറുന്നു
കിളിക്കൂട്ടം പോലെ
ചിറകിനിടയില്‍ ചേക്കേറുന്നു

വെളുപ്പിന്
കാക്കകളോട്
ബഹളം വയ്ക്കുന്നതു കേള്‍ക്കാം
ബാക്കി വന്ന അപ്പം
ഒറ്റയ്ക്കു കൊത്തികൊണ്ടു പോയ
ഒറ്റക്കണ്ണനോട് ദേഷ്യപ്പെടുകയാവും

പറഞ്ഞു പറഞ്ഞ്
മടുത്തിട്ടെന്ന പോലെ
പറഞ്ഞിട്ട് കാര്യമില്ലെന്ന പോലെ
ചിലപ്പോള്‍ അമ്മ
ഒന്നും മിണ്ടാതിരിക്കും, കുറേ ദിവസം

മുളകുചെടികള്‍
ആദ്യത്തെ പൂവിടര്‍ത്തിയ വഴുതന
ചാരം തൂര്‍ന്ന അടുപ്പ്
വിറകുപുരയ്ക്കു പിന്നിലെ
കറിവേപ്പില മരം
ചെവിയോര്‍ത്തിരിക്കുന്നതു കാണാം

ജനല്‍ച്ചില്ലില്‍
ഒന്നു രണ്ടു തവണ ചിറകടിച്ച്
ഒറ്റക്കണ്ണന്‍ മരക്കൊമ്പത്തിരിപ്പുണ്ടാകും
അമ്മ വന്നില്ലല്ലോ
അടുക്കളവാതില്‍ തുറന്നില്ലല്ലോ
ഒന്നും പറഞ്ഞില്ലല്ലോ

അമ്മ പറഞ്ഞുതുടങ്ങും വരെ
അവയും
മിണ്ടാതിരിക്കും

കവിതക്കുടന്ന

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP