Sunday, May 13, 2018

മൃതദേഹം

അപമാനിക്കപ്പെട്ട
മൃതദേഹം ചുമന്നു കൊണ്ട്
ഒരു കൂട്ടം പോവുകയാണ്

അവരുടെ കണ്ണുകളിൽ
തീയുണ്ട്
അതിന്റെ അല
അവിടമാകെ ആളുന്നപോലെ

പിറകിൽ നിന്ന്
നായ്ക്കളുടെ ചിരി മുഴങ്ങുന്നുണ്ട്
തോളിലേറ്റിയ മൃതശരീരത്തെ കണ്ട്
ഒന്നുമറിയാത്ത പോലെ
മരവിച്ചു നിൽക്കുന്ന കാലം

അതാ അവിടെയാണ്
ശവപ്പറമ്പ്
അവിടെയെത്തുമ്പോൾ
അവിടെയൊരു ശവപ്പറമ്പേയില്ലെന്ന്
മുടി നരച്ചിട്ടും മനസ്സു തുറക്കാത്തൊരു ബോർഡ്
(ഇന്നുവരെ ഇല്ലാതിരുന്നത്)

അടച്ചിട്ട ശവപ്പറമ്പുകൾ കണ്ട്
അടക്കാനാകാത്ത
മൃതശരീരവും ചുമന്ന്
ഒരു കൂട്ടം പോകുന്നത്
ഒരാൾ വരയ്ക്കുന്നു
അതുകണ്ട് കുറെ നിഴലുകൾ
കരിഞ്ഞ ഭൂപടത്തിനു ചുറ്റുമിരുന്ന്
ചിരി മുഴക്കുന്നു

അപമാനിക്കപ്പെട്ട ആ മൃതദേഹം
എവിടെയും അടക്കേണ്ടെന്ന്
അവർ തീരുമാനിക്കുന്നു
അല്ലെങ്കിൽ തന്നെ
കൊല്ലപ്പെട്ട ദൈവത്തിന്റെ മൃതദേഹം ചുമന്ന്
നടക്കാനാണല്ലോ
അവശേഷിക്കുന്ന മനുഷ്യരുടെ വിധി!

കവിതക്കുടന്ന

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP