Sunday, October 25, 2009

വാസ്തവത്തില്‍ ...

മുഴങ്ങുന്നൊരു
ശബ്ദമുണ്ടായിട്ടും
ഉരച്ചുരച്ച്
മിനുസപ്പെടുത്തി
കൊണ്ടു നടക്കുന്നു

പ്രതികരിച്ച്
വെട്ടിവീഴ്ത്തേണ്ട
സന്ദര്‍ഭങ്ങളെല്ലാം
തൊണ്ടയിലുടക്കി
അണപ്പല്ലുകൊണ്ട്
കടിച്ചമര്‍ത്തി ചിരിക്കുന്നു

തീപാറുന്ന വാക്കുകളാല്‍
ആവിഷ്കരിക്കാമായിരുന്ന പലതും
വെളളമൊഴിച്ചു കെടുത്തി
കരിക്കട്ട പോലെ
പൂഴ്ത്തിവച്ച് വെളിപ്പെടുത്തുന്നു

ഇങ്ങനെ നടന്ന്
താടിവളര്‍ന്ന പലരും
ഇന്നുന്നതസ്ഥാനങ്ങളില്‍
തണലേറ്റിരിക്കുന്നതു കണ്ട്
കണ്ണു കുളിര്‍ത്തിരുന്നു.

Saturday, October 24, 2009

ഒരൊറ്റ...

എല്ലാം പൂത്തുകൊഴിഞ്ഞാലും
വീഴാത്തൊരു പൂവേണമെന്ന
വിചാരമുണ്ടായിരുന്നു ചെടിയ്ക്ക്

ഓരോ തവണ പൂക്കുമ്പോഴു
മൊരുപൂ വിടര്‍ത്താനുളളതെന്തോ
അത് മാറ്റിവച്ചു കൊണ്ടിരുന്നു
ചെടിയുടെ ഉളളിലത്
കനത്തുകൊണ്ടിരുന്നു

പലതവണ
പൂത്തതെല്ലാം
പലപ്പോഴായി കൊഴിഞ്ഞൊഴിഞ്ഞ
ശൂന്യത നോക്കി
ഒടിവിലൊരൊറ്റപ്പെയ്ത്ത്

കൊഴിഞ്ഞില്ല
ആ പൂവൊരിയ്ക്കലുമതിനാല്‍
ചെടി പിന്നെ പൂത്തില്ല

ആ ചെടിയിപ്പോള്‍
ആകാശത്തോളമായി
കൊഴിയാത്ത പൂവതില്‍
ചന്ദ്രനോളവും.

ഊണ്

ല്ലൊരൂണു കഴിച്ചിട്ട്
നാളെത്രയായെന്ന്
ഇലയിട്ടിരുന്നു മടുത്ത റോഡ്
പറയുന്നതു കേട്ട്
പകലിന്നൊരു സദ്യയൊരുക്കി
നല്ല നനുത്ത
തുമ്പപ്പൂച്ചോറു കൊണ്ട്

Saturday, October 17, 2009

പഴുതാര

രാത്രി
ഇടവഴികടന്ന്‌
മുറ്റമരിച്ച്‌
വീടിനുളളിലേക്കുകടന്നു

പുസ്തകക്കാടിനുളളിൽ
കൊഴിഞ്ഞുവീണ കരിയിലകൾക്കിടയിലൂടെ
പരതി നടന്നു

ഒടുവിൽ
എഴുതി മുഴുമിക്കാത്തൊരു
കവിതയിലേക്ക്‌ അരിച്ചുകയറി
പാതിവെന്തൊരു വാക്കിനുമുകളിൽ
തളർന്നു കിടപ്പായി

പിന്നെപ്പോഴോ
തിരിച്ചുകിട്ടിയ ഒഴുക്കിൽ
തിരുത്തിയെഴുതുമ്പോൾ
അവസാനത്തെവാക്കിൽ
ഉണങ്ങിപ്പിടിച്ചൊരു
പഴുതാരയുടെ ജഡം

ഉറുമ്പ്‌ തിന്ന
വെറുമൊരു തൊണ്ട്‌

നൂറുകാലുകൾ കൊണ്ട്‌
അമ്മ കുഞ്ഞിനെയെന്ന പോലെ
അതെന്റെ വാക്കിനെ
ഇറുക്കിപ്പിടിച്ചിരുന്നു.

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP