പറക്കാനാവില്ലെങ്കിലും
വീടിന്
വലിയ ചിറകുകളുണ്ട്
പറമ്പിലൂടെ
ചിക്കിചികഞ്ഞ്
നടക്കാനാഗ്രഹിക്കുന്ന
കാലുകളുണ്ട്
മുളങ്കാട്ടിനുളളില് നിന്നോ
അതിരില്ലാത്ത ഇടങ്ങളില്‍ നിന്നോ
ഇരതേടുന്ന കണ്ണുകളെ
പേടിയുണ്ട്
വെയിലിന്
ചൂടേറുന്ന നേരങ്ങളില്‍
ഇലക്കിളികളുടെ
ഒച്ചകള്‍ക്കും
മരംകൊത്തിയുടെ
മുട്ടലുകള്ക്കുമൊപ്പം
ചെവിയോര്‍ക്കുന്നത്
തലയുയര്‍ത്തിപ്പിടിച്ച
ഒരു കൂവലാണ്
വൈകുന്നേരത്ത്
മരക്കൊമ്പില്‍ ചേക്കേറുന്നത്
ഓരോ വീടും
സ്വപ്നം കാണുന്നുണ്ട്
ഉളളറകളില്‍
തേങ്ങലുകളും
ദീര്‍ഘനിശ്വാസങ്ങളും
കിതപ്പുകളും
പ്രതീക്ഷകളും
കരിഞ്ഞമണം കലര്‍ന്ന്
ചുറ്റിത്തിരിയുമ്പോഴാവണം
ഓരോ വീടും
അടയിരിക്കുന്നത്
ഓർമയിൽ മാഞ്ഞു പോകുകയേയില്ല
3 weeks ago
2 comments:
നല്ലൊരു ചിന്ത കവിതയായി മാറ്റിയിരിക്കുന്നു.
Nannayirikkunnu, Anish
Post a Comment